യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്റെ നേതൃത്വത്തില്‍ നടന്ന അന്തര്‍ദേശീയ പഠനം ലക്ഷക്കണക്കിന് സ്തനാര്‍ബുദ രോഗികള്‍ക്ക് കീമോതെറാപ്പി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ നല്‍കുന്നു. രോഗികള്‍ക്ക് കാന്‍സര്‍ വീണ്ടും വരാനുള്ള സാധ്യത കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന പ്രത്യേക ഡി.എന്‍.എ പരിശോധനയുടെ സഹായത്തോടെയാണ് ഈ കണ്ടെത്തല്‍. ഇതിലൂടെ ചികിത്സയില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ പ്രയോജനം ലഭിക്കുന്നവരെയും ലഭിക്കാത്തവരെയും തിരിച്ചറിയാന്‍ സാധിക്കും.
യുകെ ഉള്‍പ്പെടെ ആറു രാജ്യങ്ങളിലായി 4,000-ത്തിലധികം പുതുതായി രോഗനിര്‍ണയം നടത്തിയ സ്ത്രീകളെ പഠനത്തില്‍ ഉള്‍പ്പെടുത്തിരുന്നു . ‘പ്രോസിഗ്ന’ എന്ന ജീന്‍ പരിശോധന ഉപയോഗിച്ച് കാന്‍സറിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട 50 ജീനുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആണ് പഠനം നടത്തിയത് . പരിശോധനയില്‍ കുറഞ്ഞ അപകടസാധ്യതയുള്ളതായി കണ്ടെത്തപ്പെട്ട രണ്ടില്‍ മൂന്നിലധികം രോഗികള്‍ക്ക് കീമോതെറാപ്പി നല്‍കാതെ ഹോര്‍മോണ്‍ ചികിത്സ മാത്രം നല്‍കിയപ്പോഴും അവരുടെ അഞ്ച് വര്‍ഷത്തെ അതിജീവനനിരക്ക് 93.7 ശതമാനമായിരുന്നു. കീമോതെറാപ്പി ലഭിച്ചവരില്‍ ഇത് 94.9 ശതമാനമായിരുന്നു.
ക്ഷീണം, ഛര്‍ദ്ദി, മുടികൊഴിച്ചില്‍, പ്രതിരോധശേഷി കുറയുക, വന്ധ്യതാ പ്രശ്നങ്ങള്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന കീമോതെറാപ്പി പലര്‍ക്കും വലിയ ബുദ്ധിമുട്ടാണ്. പുതിയ കണ്ടെത്തല്‍ വ്യാപകമായി നടപ്പിലാക്കിയാല്‍ അനാവശ്യ കീമോതെറാപ്പി ഒഴിവാക്കി രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ചികിത്സാചെലവ് കുറയ്ക്കാനും കഴിയുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.