ആഫ്രിക്കയില്‍ ആയിരങ്ങളുടെ ജീവനെടുത്ത മാരക രോഗം എബോള ഭീതി യുകെയിലേയ്ക്കും. മാരകമായ വൈറസ് ബാധയെ നേരിടാന്‍ തയ്യാറെടുക്കാന്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് .
കൊവിഡ് മഹാമാരി വരുത്തിവെച്ച ആഘാതത്തില്‍ നിന്നും എന്‍എച്ച്എസ് സേവനങ്ങള്‍ ഇനിയും മുക്തമായിട്ടില്ല. ചികിത്സയ്ക്കായി രോഗികള്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ തുടരുന്നതിനിടെയാണ് എബോള കേസുകള്‍ യുകെയില്‍ എത്തുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നത്.
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പങ്കുവെച്ച പുതുക്കിയ ഗൈഡന്‍സ് പ്രകാരം ആശുപത്രികള്‍, ജിപിമാര്‍, ഫ്രണ്ട്‌ലൈന്‍ സര്‍വ്വീസുകള്‍ എന്നിവരോട് രോഗം വേഗത്തില്‍ കണ്ടെത്താനുള്ള തയ്യാറെടുപ്പ് നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം ബാധിച്ചവരെ വേഗത്തില്‍ തിരിച്ചറിഞ്ഞ് ഇവരെ ഐസൊലേറ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. ബ്രിട്ടനില്‍ കേസുകള്‍ അധികം വരാന്‍ ഇടയില്ലെങ്കിലും വിദേശത്ത് നിന്നും വരുന്നവരില്‍ രോഗം കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും യുകെഎച്ച്എസ്എ വ്യക്തമാക്കി.
തയ്യാറെടുപ്പിന്റെ ഭാഗമായി പിപിഇ കിറ്റുകള്‍ ആവശ്യത്തിന് ലഭ്യമാണോയെന്ന് പരിശോധിക്കാനും, ജീവനക്കാര്‍ക്ക് ഇത് ഉപയോഗിക്കാനുള്ള പരിശീലനം നല്‍കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കൂടാതെ രോഗികളെ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോകോള്‍ വ്യക്തമാക്കി നല്‍കാനും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
പനി ബാധിച്ച് തീരെ വയ്യാതെ എത്തുന്ന ഏത് രോഗിയെയും എബോള സംശയിച്ച് പരിശോധിക്കാനാണ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശമുള്ളത്. കഴിഞ്ഞ 21 ദിവസത്തിനിടെ പ്രശ്‌നബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയവരാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ വേണം. സംശയം തോന്നുന്ന കേസുകളില്‍ അടിയന്തര ചികിത്സ ഉറപ്പാക്കാനും, രോഗിയെ ഒറ്റയ്ക്ക് പാര്‍പ്പിക്കാനും നടപടിയെടുക്കണം. ഇവരെ പരിചരിക്കുന്ന ജീവനക്കാര്‍ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.