യു.കെ.വാര്‍ത്തകള്‍

മഹാമാരികള്‍ തടയാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍

ലണ്ടന്‍: ഭാവിയില്‍ ഉണ്ടാകാനിടയുള്ള മഹാമാരികളെ നേരിടാന്‍ എഐ വാക്‌സിനുമായി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. വിവിധതരം വൈറസുകള്‍ക്കെതിരെ പ്രയോഗിക്കാനും ഭാവിയില്‍ ഉണ്ടാകാനിടയുള്ള മഹാമാരികളെ നേരിടാനും ഈ വാക്‌സിന്‍ സഹായകമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വാക്‌സിന്റെ പ്രധാന ഘടകമായ ആന്റിജന്‍ പൂര്‍ണ്ണമായും എഐ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത് മനുഷ്യരില്‍ പരീക്ഷിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണെന്ന് ഗവേഷക സംഘം വ്യക്തമാക്കി. എല്ലാത്തരം കൊറോണ വൈറസുകള്‍ക്കെതിരെയും, ഇപ്പോള്‍ മൃഗങ്ങളില്‍ മാത്രം കാണപ്പെടുന്നുവെങ്കിലും ഭാവിയില്‍ മനുഷ്യരിലേക്ക് പടര്‍ന്ന് മഹാമാരിയാകാന്‍ സാധ്യതയുള്ള വൈറസുകള്‍ക്കെതിരെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് വാക്‌സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വാക്‌സിന്‍ വികസനം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. എന്നാല്‍ ഇന്‍ഫ്‌ലുവന്‍സ, എബോള തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ സമാനമായ വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതിനകം ആരംഭിച്ചതായും ശാസ്ത്രജ്ഞര്‍ അറിയിച്ചു. വിവിധ നിരീക്ഷണ പരിപാടികളിലൂടെ മുന്‍പ് രേഖപ്പെടുത്തിയിട്ടുള്ള നിരവധി കൊറോണ വൈറസുകളുടെ ജനിതക ഘടനകള്‍ കേംബ്രിഡ്ജ് ഗവേഷകര്‍ ശേഖരിച്ചു. തുടര്‍ന്ന് അവ എഐ സംവിധാനത്തിന്റെ സഹായത്തോടെ വിശദമായി വിശകലനം ചെയ്തു. വൈറസുകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ചാലും ഒരു പ്രത്യേക വൈറസ് കുടുംബത്തിനെതിരെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ സജ്ജമാക്കാന്‍ കഴിയുന്ന 'സൂപ്പര്‍ ആന്റിജന്‍' ആണ് എഐ രൂപകല്‍പ്പന ചെയ്തത്.

എഐ രൂപകല്‍പ്പന ചെയ്ത ആന്റിജന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് ഇതാദ്യമായാണെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ജോനാഥന്‍ ഹീനി പറഞ്ഞു. ഈ സാങ്കേതികവിദ്യ തങ്ങളെയെല്ലാം അത്ഭുതപ്പെടുത്തുന്നുവെന്നും മനുഷ്യരാശിയുടെ നന്മയ്ക്കായി ഇതിലൂടെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അതീവ പ്രതീക്ഷജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള വൈറസുകളില്‍ നിന്നു മാത്രമല്ല, അടുത്ത വലിയ രോഗവ്യാപനത്തിന് കാരണമാകാന്‍ സാധ്യതയുള്ള ഭീഷണികളില്‍ നിന്നുമാണ് മനുഷ്യരെ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യം. മഹാമാരികളെ നേരിടുന്ന രീതിയില്‍ ഇത് അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുന്ന മുന്നേറ്റമാണെന്നും ഗവേഷകര്‍ പറയുന്നു. വൈറസുകള്‍ക്ക് തുടര്‍ച്ചയായി രൂപംമാറാനും ജനിതക വ്യതിയാനം വരുത്താനും കഴിയുന്നത് നിലവിലുള്ള പല വാക്‌സിനുകളുടെയും ഫലപ്രാപ്തിക്ക് വെല്ലുവിളിയാണ്. ഈ പ്രശ്‌നം മറികടക്കുന്നതിനായി വൈറസുകളുടെ മാറ്റങ്ങളെക്കാള്‍ ഒരുപടി മുന്നില്‍ സഞ്ചരിക്കുന്ന വാക്‌സിന്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ഗവേഷക സംഘം ശ്രമിക്കുന്നത്.

വാക്‌സിന്റെ സുരക്ഷിതത്വം വിലയിരുത്തുന്നതിനായുള്ള ആദ്യഘട്ട മനുഷ്യപരീക്ഷണങ്ങളില്‍ 39 പേര്‍ പങ്കെടുത്തു. വാക്‌സിന്‍ രോഗപ്രതിരോധ ശേഷിയില്‍ ഉണ്ടാക്കിയ സ്വാധീനം 'മിതമായത്' മാത്രമാണെന്നാണ് ജേണല്‍ ഓഫ് ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ച പഠനവിവരങ്ങള്‍ വ്യക്തമാക്കുന്നത്. സതാംപ്ടണ്‍ സര്‍വകലാശാലയില്‍ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രൊഫസര്‍ സോള്‍ ഫോസ്റ്റ്, എഐ അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ രൂപകല്‍പ്പനയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഓരോ വര്‍ഷവും മാറ്റം വരുത്തേണ്ടതില്ലാത്ത സാര്‍വത്രിക സീസണല്‍ ഫ്‌ലൂ വാക്‌സിനുകള്‍ക്കും എച്ച്5എന്‍1 പക്ഷിപ്പനി വാക്‌സിനും വേണ്ടിയുള്ള മൃഗപരീക്ഷണങ്ങള്‍ നടത്തിവരികയാണ്.

  • യുദ്ധവും ബിസിനസ് ചെലവുകളും; റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞു
  • എമര്‍ജന്‍സിയിലെ കാത്തിരിപ്പ്: ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പൊലീയുന്നത് 16000 ജീവനുകള്‍
  • ഹെന്റി നൊവാക് കേസ്: സൗത്താംപ്ടണില്‍ കലാപം; 6പേര്‍ക്കുകൂടി കുറ്റം ചുമത്തി
  • എന്‍എച്ച്എസ് ചികിത്സയ്ക്കായി കാത്തിരുന്ന് മടുത്ത ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശത്തേക്ക് പറക്കുന്നു
  • വിചാരിക്കുന്നതിലും വലിയ ആഘാതം; ഭക്ഷ്യ വിതരണ പ്രതിസന്ധിയുണ്ടാകുമെന്ന് യുകെ സര്‍ക്കാരിന് മുന്നറിയിപ്പ്
  • എസെക്‌സില്‍ യൂറോമില്യണ്‍സ് ജേതാവിന് കാറിടിച്ച് ദാരുണാന്ത്യം
  • ലണ്ടന്‍ ട്യൂബില്‍ സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം
  • കോക്രോച്ച് പാര്‍ട്ടിയെച്ചൊല്ലി ലണ്ടനില്‍ 'തര്‍ക്കം'; സൂര്യകാന്ത് മിശ്രയോട് ചോദ്യവുമായി സദസ്; മൈക്ക് ഓഫാക്കി മോഡറേറ്റര്‍
  • 14 കാരിയെ ഓണ്‍ലൈനിലൂടെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവിന്റെ വീഡിയോ പുറത്ത്
  • ഇംഗ്ലണ്ടില്‍ നാലിലൊന്ന് പ്രസവങ്ങളും എമര്‍ജന്‍സി സിസേറിയന്‍ വഴി! അമിതവണ്ണവും പ്രധാന തലവേദന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions