മലയാളത്തിന്റെ പ്രിയ നടന് കണ്ണീരോടെ വിട നല്‍കി കേരളം
മലയാളത്തിന്റെ പ്രിയ നടന്‍ സലിം കുമാറിന് കണ്ണീരോടെ വിട നല്‍കി കേരളം. ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്. വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. പ്രിയതാരത്തിനെ അവസാനമായി കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനുമായി നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും കെസി വേണുഗോപാലും സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. കൂടാതെ സിനിമ-രാഷ്ട്രീയ-സാസ്കാരിക മേഖലകളിലെ നിരവധി പേരാണ് സലിം കുമാറിന് അന്തിമോപചാരമര്‍പ്പിച്ചത്.
പറവൂര്‍ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. പ്രദേശം മുഴുവന്‍ വികാരനിര്‍ഭരമായ കാഴ്ചകള്‍ക്കാണ് സാക്ഷിയായത്. അവസാന നിമിഷങ്ങളിലും ജനപ്രവാഹം നിലച്ചില്ല. വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തിയവരെ നിയന്ത്രിക്കാന്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നാട്ടുകാരും ഏറെ പാടുപെട്ടു.
സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകളോ പരമ്പരാഗത ആചാരങ്ങളോ ഇല്ലാതെയായിരുന്നു സംസ്‌കാരം നടന്നത്. അസ്ഥി പുഴയില്‍ ഒഴുക്കുന്നതു ള്‍പ്പെടെയുള്ള ചടങ്ങുകള്‍ വേണ്ടെന്നും അദ്ദേഹം മുന്‍പേ നിര്‍ദേശിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച രാത്രി അന്തരിച്ച സലിംകുമാറിന്റെ ഭൗതികശരീരം, രാവിലെ എട്ടുമണിക്ക് ശേഷമാണ് പറവൂര്‍ ടൗണ്‍ഹാളിലേക്ക് കൊണ്ടുപോയത്. ജന്മനാടായ പറവൂരില്‍ നിരവധിപേരാണ് സലിംകുമാറിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കനത്ത മഴയെ അവഗണിച്ച് നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് സലിം കുമാറാന് വിട നല്‍കാനെത്തിയത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനായിരുന്ന സലിംകുമാര്‍ കടുത്ത പനിയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.