അത്യാഹിത വിഭാഗത്തിലെ നീണ്ട കാത്തിരിപ്പു മൂലം നിരവധി മരണങ്ങളാണ് ഇംഗ്ലണ്ടില്‍ സംഭവിക്കുന്നത്. കഴിഞ്ഞ ദശകത്തിനിടെ പത്തിരട്ടിയോളം വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2025 ല്‍ ഏകദേശം 16000 മരണങ്ങളാണ് അത്യാഹിത വിഭാഗവുമായി ബന്ധപ്പെട്ടുണ്ടായത്. ആഴ്ചയില്‍ 300 ലേറെ മരണങ്ങളാണ് നടക്കുന്നത്.
2025ല്‍ ഏകദേശം 1.7 കോടി പേര്‍ ടൈപ്പ് 1 എ ആന്‍ഡ് ഇ വിഭാഗത്തില്‍ ചികിത്സ നേടിയ ഇവരില്‍ 60.5 ശതമാനം പേരെയാണ് നാലു മണിക്കൂറിനുള്ളില്‍ പ്രവേശിപ്പിക്കുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ ഡിസ്ചാര്‍ജ് ചെയ്യുകയോ ചെയ്തത്. 17.4 ലക്ഷം രോഗികള്‍ 12 മണിക്കൂറോളം ചികിത്സയ്ക്കായി കാത്തിരുന്നുവെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തുവന്നു. 4.89 ലക്ഷം പേര്‍ 24 മണിക്കൂറിലേറെ എമര്‍ജന്‍സി വിഭാഗത്തില്‍ തുടര്‍ന്നു.
റിപ്പോര്‍ട്ടിലെ കണക്കുപ്രകാരം, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് 8 മുതല്‍ 12 മണിക്കൂര്‍ വരെ കാത്തിരിക്കുന്ന ഓരോ 72 രോഗികളിലും ഒരാള്‍ അധികമായി മരിക്കാനുള്ള സാധ്യതയുണ്ട്.
അടിയന്തര ചികിത്സാ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരങ്ങള്‍ക്കു പകരം ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും വിദഗ്ധര്‍ പറയുന്നു. ഇടനാഴികളിലെ ചികിത്സ സര്‍വ്വ സാധാരണമായി മാറുന്ന അവസ്ഥയാണ്. ആരോഗ്യ മേഖല നേടുന്ന സമ്മര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയാണിത്. അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ ഇതു കൂടുതല്‍ മരണങ്ങളില്‍ ചെന്നെത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.