മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് ഇഡി സമന്‍സ്. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. എട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, ചീഫ് ജനറല്‍ മാനേജര്‍ കെ എസ് സുശേഷ് കുമാര്‍, സിഎംആര്‍എല്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. കര്‍ത്തയുടെ ഭാര്യ, മകന്‍ അടക്കമുള്ള കുടുംബങ്ങള്‍ക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ ഡയറക്ടര്‍മാര്‍ ആണ് ഇവര്‍.
വീണയും കരമണല്‍ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകള്‍ ഇഡിയ്ക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് വന്നത്. ഇതിന് പിന്നാലെയാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. എസ്എഫ്ഐഓ കസ്റ്റഡിയിലെടുത്ത 134 രേഖകള്‍ പത്ത് ദിവസത്തിനകം കൈമാറാനാണ് എറണാകുളം അഡീഷണൽ സെഷന്‍സ് കോടതി ഉത്തരവിട്ടത്. രേഖകള്‍ കൈമാറുന്നതിനെതിരായ സിഎംആര്‍എൽ എതിര്‍പ്പ് തള്ളിയാണ് കോടതി നടപടി.