തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെയും തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പിന്റെയും ഓളവും ആവേശവും പൊടിപാറിയപ്പോള്‍ സംസ്ഥാനത്തെ മഴക്കാല പൂര്‍വ ശുചീകരണവും പ്രതിരോധ നടപടികളും താളം തെറ്റി. ഫലമോ കേരളം സമീപകാലത്തെ ഏറ്റവും വലിയ പകര്‍ച്ചവ്യാധി ഭീഷണിയിലും. ഷിഗെല്ലയും പകര്‍ച്ചപ്പനിയും നിപയും ഭീഷണിയായി തുടരുന്നു.
സംസ്ഥാനത്ത് ഈ മാസം മാത്രം 70 ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. ജനുവരി മുതല്‍ ജൂണ്‍ വരെ സംസ്ഥാനത്ത് ആകെ 146 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ഇതുവരെ അഞ്ചുപേര്‍ മരിച്ചു. ഇവരില്‍ ഒരാളുടെ മരണം മാര്‍ച്ചിലാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രണ്ടു വീതം മരണങ്ങളുണ്ടായതായും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഷിഗെല്ല ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച നടത്തിയ അവലോകന സമയത്ത് രണ്ട് കുട്ടികളുടെ നില ഗുരുതരമായിരുന്നുവെന്നും, അതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ നിപ സാഹചര്യം സംബന്ധിച്ചും ആരോഗ്യമന്ത്രി വിശദീകരണം നല്‍കി. നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്കു മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ 38 പേരുടെ പരിശോധന നടത്തിയതില്‍ 37 പേരുടെ ഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു. ഇത്തവണ പകര്‍ച്ചവ്യാധികളുടെ എണ്ണം കൂടുതലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മഴക്കാലത്തിന് മുന്നോടിയായി നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പല ഭാഗങ്ങളിലും തടസ്സപ്പെട്ടത് രോഗവ്യാപനത്തിന് കാരണമായതായി അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പും വന്നതോടെ എല്ലാവരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടാക്കാന്‍ ഇടയായതായി മന്ത്രി വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പകര്‍ച്ചവ്യാധി വ്യാപനം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പരിശോധനകള്‍ കൂടുതല്‍ വിപുലമാക്കിയിട്ടുണ്ട്. രോഗപ്പകര്‍ച്ച, രോഗവ്യാപനം, രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗവും ചേര്‍ന്നു. പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. പകര്‍ച്ചപ്പനി നിയന്ത്രണത്തിനായി പ്രത്യേക കലണ്ടര്‍ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ സീസണിലും ഉണ്ടാകാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളെ മുന്‍കൂട്ടി വിലയിരുത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം. രോഗവ്യാപനം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി രൂപീകരിക്കുന്ന ഹൈപ്പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റായ ഡോ. എസ്.എസ്. ലാലിനെ നിയമിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററായും ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാരും കമ്മിറ്റിയില്‍ അംഗങ്ങളാകുമെന്ന് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ഷിഗെല്ല ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ ശുചിത്വം, സുരക്ഷിത കുടിവെള്ളം, ഭക്ഷ്യസുരക്ഷ, കൈകഴുകല്‍ ശീലം എന്നിവയില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.