ജയിലില്‍ സ്ഥലപരിമിതി നേരിടുന്നതിന്റെ ഭാഗമായി കൊലയാളികളെയും, ബലാത്സംഗ കുറ്റവാളികളെയും ശിക്ഷ വെട്ടിക്കുറച്ചു തുറന്നുവിടാന്‍ യുകെ. ലേബര്‍ ഗവണ്‍മെന്റ് അവതരിപ്പിക്കുന്ന മൃദു ജസ്റ്റിസ് പ്ലാനിന്റെ സഹായത്തോടെ മുഴുവന്‍ ശിക്ഷയും അനുഭവിക്കാതെ സ്വാതന്ത്ര്യം നേടാന്‍ ഒരുങ്ങി കൊലയാളികളും, ബലാത്സംഗ കുറ്റവാളികളും തയാറെടുക്കുകയാണ്.
നീതിമന്ത്രാലയത്തിന്റെ പദ്ധതിപ്രകാരം സെപ്റ്റംബര്‍ മുതല്‍ ഏകദേശം 6,000 തടവുകാരെ ഘട്ടംഘട്ടമായി മോചിപ്പിക്കും. ആദ്യം 18 മാസത്തില്‍ താഴെ ശിക്ഷ ലഭിച്ചവരെയാണ് വിട്ടയക്കുക. തുടര്‍ന്ന് ശിക്ഷാകാലാവധിയുടെ അടിസ്ഥാനത്തില്‍ മറ്റ് തടവുകാരെയും പുറത്തിറക്കും.
12 വര്‍ഷത്തിലധികം ശിക്ഷ ലഭിച്ച ചില ഗുരുതര കുറ്റവാളികള്‍ അടുത്ത ജൂണ്‍ മുതല്‍ നേരത്തേ മോചിതരാകുമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സമയക്രമം വ്യക്തമാക്കുന്നത്. പുതിയ സെന്റന്‍സിങ് ആക്ട് പ്രകാരം, അക്രമപരവും ലൈംഗികവുമായ ചില കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ നിലവില്‍ ശിക്ഷയുടെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാക്കിയ ശേഷമാണ് മോചനത്തിന് അര്‍ഹരാകുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍, നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്ക് ശിക്ഷയുടെ പകുതി പൂര്‍ത്തിയാക്കിയാല്‍ തന്നെ മോചനം ലഭിക്കാം. അതേസമയം, നല്ല പെരുമാറ്റം കാഴ്ചവയ്ക്കുന്ന മറ്റ് ചില തടവുകാര്‍ക്ക് ശിക്ഷയുടെ മൂന്നിലൊന്ന് പൂര്‍ത്തിയാക്കിയ ശേഷവും മോചനം ലഭിക്കാന്‍ അവസരമുണ്ടാകും.
ഉദാഹരണത്തിന്, 15 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഒരു നരഹത്യ കേസിലെ പ്രതി, ജയിലിലെ പെരുമാറ്റം തൃപ്തികരമാണെന്ന് വിലയിരുത്തിയാല്‍ ഏഴര വര്‍ഷത്തിന് ശേഷം മോചിതനാകാന്‍ സാധ്യതയുണ്ട്.
എന്നാല്‍ കൊലപാതക കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഈ ഇളവ് ബാധകമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇരകളെ ഭയപ്പെടുത്തുന്ന സ്‌കീം നിര്‍ത്തിവെയ്ക്കണമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നീതിന്യായ വക്താവ് ഡോ. കിയറന്‍ മുള്ളന്‍ ഈ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ചു. കടുത്ത കുറ്റവാളികള്‍ വര്‍ഷങ്ങള്‍ മുമ്പേ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന പദ്ധതി പൂര്‍ണമായും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.