ഇംഗ്ലണ്ടില്‍ പ്രസവവുമായി ബന്ധപ്പെട്ട ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകളുടെ എണ്ണം ആശങ്കപ്പെടുത്തുംവിധം വര്‍ധിക്കുന്നതായി പുതിയ എന്‍എച്ച്എസ് കണക്കുകള്‍ . പ്രസവാനന്തര അമിത രക്തസ്രാവം പോലുള്ള സങ്കീർണതകള്‍ നേരിടുന്നവരുടെ നിരക്ക് ഇപ്പോള്‍ ആയിരം പ്രസവങ്ങളില്‍ 31 എന്ന നിലയിലെത്തിയിട്ടുണ്ട്. ആരോഗ്യവിദഗ്ധര്‍ ഇതിനെ ദേശീയ പ്രതിസന്ധിയായി വിശേഷിപ്പിക്കുമ്പോള്‍ മാതൃപരിചരണ സംവിധാനത്തിന്റെ നിലവാരത്തെക്കുറിച്ചും ഗുരുതര ചോദ്യങ്ങള്‍ ഉയരുകയാണ്.
2020 മുതല്‍ ഗുരുതര പ്രസവ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുടെ നിരക്ക് സ്ഥിരമായി ഉയരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രസവ ശസ്ത്രക്രിയയിലെ പ്രശ്നങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും പ്രസവാനന്തര അമിത രക്തസ്രാവം അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം പരിക്കുകള്‍ സ്ത്രീകളുടെ ശാരീരിക ആരോഗ്യത്തെയും മാനസിക നിലയെയും ദീര്‍ഘകാലം ബാധിക്കാമെന്നും ചിലരില്‍ പ്രസവാനന്തര മാനസികാഘാതത്തിനും കാരണമാകാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, ഇംഗ്ലണ്ടിലെ മാതൃ-നവജാത ശിശു പരിചരണ സേവനങ്ങളെക്കുറിച്ചുള്ള ദേശീയ അവലോകന സംവിധാനത്തില്‍ വ്യാപകമായ വീഴ്ചകളും ജീവനക്കാരുടെ കുറവും സ്ത്രീകളുടെ പരാതികള്‍ അവഗണിക്കുന്ന പ്രവണതയും നിലനില്‍ക്കുന്നുവെന്ന് കണ്ടെത്തി. പരിചരണ നിലവാരം മെച്ചപ്പെടുത്താന്‍ സ്വതന്ത്ര മാതൃ-നവജാത കമ്മീഷണറെ നിയമിക്കുന്നതടക്കമുള്ള പരിഷ്കാരങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ അടിയന്തിര നടപടികള്‍ ആവശ്യമാണെന്ന് ആരോഗ്യ സംഘടനകളും രോഗികളുടെ കൂട്ടായ്മകളും ചൂണ്ടിക്കാട്ടുന്നു.