ബ്രിട്ടനില്‍ വിലകൂടിയ വീടുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഹൈ വാല്യൂ കൗണ്‍സില്‍ ടാക്സ് സര്‍ചാര്‍ജ് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള നീക്കങ്ങള്‍ ലക്ഷക്കണക്കിന് വീട്ടുടമകളെ ആശങ്കയിലാക്കും .പുതിയ നിര്‍ദേശങ്ങള്‍ നടപ്പായാല്‍ നിലവില്‍ നികുതി പരിധിക്ക് പുറത്തുള്ള നിരവധി മധ്യവര്‍ഗ കുടുംബങ്ങളും അധിക നികുതിയുടെ പരിധിയിലാകും.
കഴിഞ്ഞ നവംബറില്‍ ധനമന്ത്രി റേച്ചല്‍ റീവ്‌സ് ഇംഗ്ലണ്ടില്‍ 20 ലക്ഷം പൗണ്ടിന് (രണ്ടു മില്യണ്‍ പൗണ്ട് )മുകളിലുള്ള വീടുകള്‍ക്ക് 2028 ഏപ്രില്‍ മുതല്‍ അധിക കൗണ്‍സില്‍ ടാക്സ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന ആന്‍ഡി ബേണ്‍ഹാം ഈ നികുതി കൂടുതല്‍ വ്യാപിപ്പിച്ച് 15 ലക്ഷം പൗണ്ട് (1.5 മില്യണ്‍ പൗണ്ട് ) വിലയുള്ള വീടുകളെയും പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.നികുതി വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരം, പുതിയ പരിധി നിലവില്‍ വന്നാല്‍ നികുതി ബാധകമാകുന്ന വീടുകളുടെ എണ്ണം ഏകദേശം 1.27 ലക്ഷത്തില്‍ നിന്ന് 2.43 ലക്ഷമായി ഉയരും. ഇതോടെ ലക്ഷത്തിലധികം പുതിയ വീടുകള്‍ കൂടി അധിക നികുതിക്ക് വിധേയമാകും.
പ്രത്യേകിച്ച് ലണ്ടനും സമീപ പ്രദേശങ്ങളിലുമുള്ള കുടുംബങ്ങളെയാണ് ഈ നീക്കം കൂടുതല്‍ ബാധിക്കുക. ചില പ്രദേശങ്ങളില്‍ നാല് ബെഡ്‌റൂം കുടുംബവീടുകളുടെ സാധാരണ വിപണിവില തന്നെ 15 ലക്ഷം പൗണ്ടിന് മുകളിലായതിനാല്‍, ആഡംബര മാളികകളല്ലാത്ത വീടുകളുടെ ഉടമകളും നികുതി പരിധിയിലാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇടത്തരക്കാരായ കുടുംബങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. നിലവിലെ കൗണ്‍സില്‍ ടാക്സ് സംവിധാനത്തിന് പകരമായി ഭൂമിയുടെ മൂല്യത്തെ അടിസ്ഥാനമാക്കി പുതിയ ലെവി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും പരിഗണനയിലുണ്ടെന്നാണ് വിവരം. തെക്കന്‍ ഇംഗ്ലണ്ടില്‍ ഭൂമിയുടെ വില രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായതിനാല്‍, ഈ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഇരട്ട സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.
പുതിയ 1.5 മില്യണ്‍ പൗണ്ടിന്റെ പരിധി നിലവില്‍ വന്നാല്‍ ലണ്ടനിലെ ചില പ്രദേശങ്ങളിലെ സാധാരണ നാല് ബെഡ്‌റൂം കുടുംബവീടുകള്‍ പോലും അധിക നികുതിക്ക് വിധേയമാകാന്‍ സാധ്യതയുണ്ട്.
2028 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു കരുതുന്ന സ്വത്ത് നികുതി പദ്ധതിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ക്ഷേമപദ്ധതികള്‍ക്കുള്ള ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന മൂല്യമുള്ള സ്വത്തുക്കള്‍ക്ക് കൂടുതല്‍ നികുതി ചുമത്തേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.