യു.കെ.വാര്‍ത്തകള്‍

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വരുന്ന ജൂലൈ 15ന് പ്രാബല്യത്തില്‍ വരുന്നതോടെ ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യങ്ങളുടെ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യത. വിസ്‌കി, ജിന്‍ തുടങ്ങിയ മദ്യങ്ങളുടെ നിലവിലെ 150 ശതമാനം ഇറക്കുമതി തീരുവ കരാര്‍ നടപ്പിലാകുന്നതോടെ ആദ്യഘട്ടത്തില്‍ 75 ശതമാനമായി കുറയും. തുടര്‍ന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി താഴ്ത്താനാണ് തീരുമാനം. എന്നാല്‍ ഇറക്കുമതി തീരുവ പകുതിയായി കുറയുന്നുവെന്നതിനാല്‍ അതേ അനുപാതത്തില്‍ മദ്യവില ഉടന്‍ കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഉപഭോക്താവ് നല്‍കുന്ന അന്തിമ വിലയില്‍ ഇറക്കുമതി തീരുവ ഒരു ഘടകം മാത്രമാണ്. സംസ്ഥാന എക്സൈസ് ഡ്യൂട്ടി, വാറ്റ്, വിതരണക്കാരുടെയും വ്യാപാരികളുടെയും ലാഭവിഹിതം, പാക്കേജിങ്, മാര്‍ക്കറ്റിങ് ചെലവ് തുടങ്ങിയവയും വില നിര്‍ണയത്തില്‍ നിര്‍ണായകമാണ്. അതിനാല്‍ വിലക്കുറവ് ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. താമസിക്കുന്ന സംസ്ഥാനത്തെയും വാങ്ങുന്ന സ്‌കോച്ച് ബ്രാന്‍ഡിനെയും ആശ്രയിച്ചായിരിക്കും ഉപഭോക്താവിന് ലഭിക്കുന്ന യഥാര്‍ത്ഥ നേട്ടം.

കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷമുള്ള ആദ്യഘട്ടത്തില്‍ സ്‌കോച്ച് വിസ്‌കികളുടെ വിലയില്‍ ഏകദേശം അഞ്ച് മുതല്‍ പത്ത് ശതമാനം വരെ കുറവുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ തന്നെ നിര്‍മിച്ച്, ലേബല്‍ ചെയ്ത്, കുപ്പിയിലാക്കി ഇന്ത്യയിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യുന്ന 'ബോട്ടില്‍ഡ്-ഇന്‍-ഒറിജിന്‍' സ്‌കോച്ച് വിസ്‌കികള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കുറവ് ലഭിക്കാന്‍ സാധ്യത. അതേസമയം, ബള്‍ക്കായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ഇവിടെ കുപ്പിയിലാക്കുന്ന മദ്യങ്ങള്‍ക്ക് വലിയ വിലമാറ്റം ഉണ്ടാകാനിടയില്ല. എന്നാല്‍ ഇന്ത്യയില്‍ കുപ്പിയിലാക്കുന്ന സ്‌കോച്ചുകളുടെ സമാന വിലനിരക്കില്‍ കൂടുതല്‍ വിദേശ ബ്രാന്‍ഡുകള്‍ വിപണിയിലെത്താന്‍ കരാര്‍ വഴിയൊരുക്കിയേക്കും.

ഉദാഹരണത്തിന്, 750 മില്ലിലീറ്റര്‍ ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ 12 ഇയര്‍, ഷിവാസ് റീഗല്‍ 12 ഇയര്‍ എന്നീ സ്‌കോച്ച് വിസ്‌കികളുടെ നിലവിലെ വില 3,888 രൂപയാണെങ്കില്‍, അഞ്ച് മുതല്‍ പത്ത് ശതമാനം വരെ വിലക്കുറവുണ്ടാകുന്ന സാഹചര്യത്തില്‍ പുതിയ വില ഏകദേശം 3,499 രൂപ മുതല്‍ 3,694 രൂപ വരെ ആയേക്കാം. ഇതിലൂടെ ഒരു കുപ്പിക്ക് 194 രൂപ മുതല്‍ 389 രൂപ വരെ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാനാകും.

കരാര്‍ പ്രാബല്യത്തില്‍ വന്ന ഉടന്‍ തന്നെ കുറഞ്ഞ വിലയിലുള്ള മദ്യം കടകളിലെത്തില്ല. വിലക്കുറവിന്റെ യഥാര്‍ത്ഥ പ്രഭാവം വിപണിയില്‍ പ്രകടമാകാന്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ സമയമെടുത്തേക്കാമെന്നാണ് വിലയിരുത്തല്‍. നിലവിലുള്ള പഴയ സ്റ്റോക്കുകള്‍ വിറ്റുതീര്‍ക്കുകയും പുതിയ എംആര്‍പി ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതിന് ശേഷമേ ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ ഗുണം ലഭിച്ചു തുടങ്ങുകയുള്ളൂ. അതിനാല്‍ കരാര്‍ നടപ്പിലാകുന്നത് വിദേശ മദ്യവില കുറയാനുള്ള വഴിയൊരുക്കുമെങ്കിലും അതിന്റെ നേട്ടം ഉപഭോക്താക്കളിലെത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.


  • ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
  • നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍
  • എന്‍എച്ച്എസ് പിറന്നാള്‍: നഴ്സുമാരെ ആദരിക്കുന്ന സ്റ്റാര്‍മറുടെ വിരുന്നില്‍ 2 മലയാളി നഴ്സുമാര്‍
  • കെയര്‍ വര്‍ക്കര്‍ വിസ റൂട്ട് നിര്‍ത്തലാക്കിയിട്ടും ഈ വഴിയിലൂടെ കുടിയേറ്റക്കാരും കുടുംബാംഗങ്ങളും
  • 'മാന്‍ഷന്‍ ടാക്സ്' വ്യാപിപ്പിക്കാന്‍ നീക്കം; 15 ലക്ഷം പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്കും അധിക നികുതി വന്നേക്കും
  • കുടുംബങ്ങള്‍ക്ക് ആശ്വാസം; 8, 9 വയസുള്ള കുട്ടികള്‍ക്കും ഇനി ഇ-ഗേറ്റ് ഉപയോഗിക്കാം
  • വിവാദ സമ്പത്തിക ഇടപാട്: എംപി സ്ഥാനം രാജിവെച്ച് നിഗല്‍ ഫരാഗ്! ക്ലാക്ടണില്‍ ഉപതെരഞ്ഞെടുപ്പ്
  • ശമ്പള വര്‍ധനവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കണ്‍സള്‍ട്ടന്റ്മാര്‍ സമരത്തിലേക്ക്
  • യുകെയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ആംബറില്‍; തുടര്‍ച്ചയായി 10 ദിവസം താപനില 30ന് മുകളില്‍
  • ജീവനക്കാരുടെ സുരക്ഷയും എന്‍എച്ച്എസ് ആശുപത്രികളുടെ റേറ്റിങ്ങില്‍ പരിഗണിയ്ക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions