റോച്ച്ഡെയില്‍ ഗ്രൂമിംഗ് ഗ്യാംഗിലെ പ്രതിയായ ഷബീര്‍ അഹമ്മദിനെ യുകെയില്‍ നിന്ന് നാടുകടത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് കുടിയേറ്റ ബില്ലില്‍ നിര്‍ണായക ഭേദഗതികള്‍ അവതരിപ്പിച്ചു. 1971-ലെ കുടിയേറ്റ നിയമത്തിലെ പഴയ വ്യവസ്ഥയാണ് ഇതുവരെ അഹമ്മദിനെ നാടുകടത്തുന്നതിന് തടസ്സമായിരുന്നത്.
50 വര്‍ഷത്തിലേറെയായി യുകെയില്‍ താമസിക്കുന്ന കോമണ്‍വെല്‍ത്ത് പൗരന്മാര്‍ക്ക് നാടുകടത്തലില്‍ നിന്ന് സംരക്ഷണം നല്‍കുന്ന നിയമത്തിലെ ഈ വ്യവസ്ഥ, ഭീകരവാദം, കുട്ടികളുടെ ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇനി ബാധകമാകില്ലെന്നാണ് പുതിയ ഭേദഗതി വ്യക്തമാക്കുന്നത്.
കുട്ടികള്‍ക്കെതിരായ ബലാത്സംഗം ഉള്‍പ്പെടെ നിരവധി ലൈംഗിക കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനായി 22 വര്‍ഷം തടവ് അനുഭവിച്ച ഷബീര്‍ അഹമ്മദ് അടുത്തിടെയാണ് ജയില്‍ മോചിതനായത്. ഇയാളെ നാടുകടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെങ്കിലും, പാകിസ്ഥാന്‍ ഇയാളെ തിരിച്ചെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
പുതിയ ഭേദഗതിയിലൂടെ 1971-ലെ നിയമം നല്‍കുന്ന സംരക്ഷണം ആഭ്യന്തര സെക്രട്ടറിക്ക് പ്രത്യേക സാഹചര്യങ്ങളില്‍ ഒഴിവാക്കാനുള്ള അധികാരം ലഭിക്കും. 'ദീര്‍ഘകാലമായി യുകെയില്‍ താമസിക്കുന്നവരെ സംരക്ഷിക്കാനാണ് ഈ നിയമം രൂപീകരിച്ചത്. എന്നാല്‍ ഷബീര്‍ അഹമ്മദിന്റെ പോലുള്ള കേസുകളില്‍ അത് നാടുകടത്തലിന് തടസ്സമാകരുത്,' ഷബാന മഹ്‌മൂദ് വ്യക്തമാക്കി.
ഇയാളെ മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്തുമോ എന്ന ചോദ്യത്തിന്‍, രാജ്യങ്ങള്‍ സ്വന്തം പൗരന്മാരെ തിരിച്ചെടുക്കാന്‍ വിസമ്മതിച്ചാല്‍ മറ്റ് പല സാധ്യതകളും പരിഗണിക്കേണ്ടി വരും എന്നായിരുന്നു പ്രധാനമന്ത്രിയുടെ വക്താവിന്റെ പ്രതികരണം. അതേസമയം, യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ നിയമങ്ങള്‍ അനുസരിച്ച് അഹമ്മദ് അപ്പീല്‍ നല്‍കാനും അതില്‍ വിജയിക്കാനും സാധ്യതയുണ്ടെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ് ചൂണ്ടിക്കാട്ടി. അങ്ങനെ വന്നാല്‍, കുടിയേറ്റ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങള്‍ വിഫലമായേക്കാം എന്നും അദ്ദേഹം പറയുന്നു.