ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ സെമിപ്രവേശം മദ്യ വിൽപ്പന പൊടിപൊടിക്കാന്‍ ഇടയാക്കി. ബ്രിട്ടനിലെ ഫുട്‌ബോള്‍ ആരാധകര്‍ ഇംഗ്ലണ്ട് -അര്‍ജന്റീന മത്സരത്തിനായി കാത്തിരിക്കുകയാണ്. കരുത്തരായ അര്‍ജന്റീനയ്‌ക്കൊപ്പം മത്സരത്തിനിറങ്ങുമ്പോള്‍ സമ്മര്‍ദ്ദവും ആവേശവും ചെറുതല്ല.
ബ്രിട്ടനിലെ ഉപഭോക്തൃ ചെലവില്‍ ജൂണ്‍ മാസത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായി. പ്രത്യേകിച്ച് പബ്ബുകള്‍, ബിയര്‍ വില്‍പ്പന, ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നിവയില്‍.ബാര്‍ക്ലേയ്‌സ് ബാങ്കിന്റെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് പ്രകാരം, ജൂണിലെ ഉപഭോക്തൃ ചെലവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.9 ശതമാനം വര്‍ധിച്ചു. മേയില്‍ ഇത് വെറും 0.8 ശതമാനം മാത്രമായിരുന്നു.
ഗ്രൂപ്പ് ഘട്ട വിജയദിനത്തില്‍ പബ്ബുകളുടെ വരുമാനം ഈ വര്‍ഷത്തെ ശരാശരി ദിനവരുമാനത്തേക്കാള്‍ അഞ്ചിരട്ടിയിലധികം ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ അതേ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍, ഘാനയ്‌ക്കെതിരായ സമനില മത്സരദിനത്തില്‍ പബ്ബുകളിലെ കാര്‍ഡ് ചെലവ് 244 ശതമാനം വര്‍ധിച്ചു. മെക്‌സിക്കോക്കെതിരായ പ്രീക്വാര്‍ട്ടര്‍ വിജയത്തോടനുബന്ധിച്ചുള്ള രണ്ട് ദിവസങ്ങളില്‍ ഇത് 201.5 ശതമാനം ഉയര്‍ന്നു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വെയെതിരെ ഇംഗ്ലണ്ട് നേടിയ വിജയത്തിന് ശേഷം പുറത്തിറക്കിയ ഡോജോ പേയ്മെന്റ്‌സ് കമ്പനിയുടെ കണക്കുകള്‍ പ്രകാരം, മുന്‍ ശനിയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ പബ്ബുകളുടെ വരുമാനം 23 ശതമാനം വര്‍ധിച്ചു. സൗത്താംപ്ടണില്‍ വില്‍പ്പന ഏകദേശം ഇരട്ടിയായപ്പോള്‍, ന്യൂകാസിലില്‍ വര്‍ധന 11 ശതമാനം മാത്രമായി.
അര്‍ജന്റീനയ്ക്കെതിരായ സെമിഫൈനലിന് മുന്നോടിയായി 60 ലക്ഷം അധിക പൈന്റ് ബിയര്‍ വിറ്റഴിക്കപ്പെടുമെന്നാണ് ബ്രിട്ടീഷ് ബിയര്‍ ആന്‍ഡ് പബ് അസോസിയേഷന്റെ പ്രവചനം. പുതുവത്സരാഘോഷ ദിനത്തേക്കാള്‍ കൂടുതലായിരിക്കും ഈ വര്‍ധന. നൈറ്റ് ടൈം ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കണക്കുകൂട്ടുന്നത്, ഈ മത്സരം മാത്രം പബ്ബുകള്‍ക്കും ബാറുകള്‍ക്കും നൈറ്റ് ക്ലബുകള്‍ക്കും ചേര്‍ന്ന് 80 ദശലക്ഷം പൗണ്ട് അധിക വരുമാനം നല്‍കുമെന്നാണ്.