യു.കെ.വാര്‍ത്തകള്‍

ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; തൊഴില്‍ മേഖലയിലും സുപ്രധാന മാറ്റങ്ങള്‍ വരും

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ചരിത്രപ്രാധാന്യമുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു. കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തിപ്പെടുകയും കയറ്റുമതിക്കും ഇറക്കുമതിക്കും വലിയ ഇളവുകള്‍ ലഭിക്കുകയും ചെയ്യും.

കരാര്‍ പ്രകാരം ഇന്ത്യ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള ഇറക്കുമതി തീരുവ ബ്രിട്ടന്‍ ഘട്ടംഘട്ടമായി ഒഴിവാക്കും. അതേസമയം, ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 90 ശതമാനം ഉല്‍പ്പന്നങ്ങളിലെ തീരുവ ഇന്ത്യയും കുറയ്ക്കും. എന്നാല്‍ ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ക്ഷീരോല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, ആപ്പിള്‍, ഭക്ഷ്യഎണ്ണ, അരി തുടങ്ങിയ മേഖലകളില്‍ ഇന്ത്യ തീരുവ ഇളവ് നല്‍കിയിട്ടില്ല.

പത്ത് വര്‍ഷത്തിനുള്ളില്‍ 85 ശതമാനം ഉല്‍പ്പന്നങ്ങളും പൂര്‍ണമായും തീരുവരഹിതമാകും. സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന 20 ശതമാനം വരെ തീരുവ പൂജ്യമായി കുറയുന്നതും സുഗന്ധവ്യഞ്ജനങ്ങളുടെ തീരുവ ഒഴിവാക്കുന്നതും കേരളത്തിന്റെ കയറ്റുമതിക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

ബ്രിട്ടനില്‍ നിന്നുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍, റോള്‍സ്-റോയ്‌സ് തുടങ്ങിയ ആഡംബര വാഹനങ്ങളുടെ ഇറക്കുമതി തീരുവ നിലവിലെ 110 ശതമാനത്തില്‍ നിന്ന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ശതമാനമായി കുറയ്ക്കും. ഇതോടെ ഇത്തരം വാഹനങ്ങളുടെ ഇന്ത്യന്‍ വിപണിയിലെ വില ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്.

മദ്യവിപണിയിലും വലിയ മാറ്റങ്ങളാണ് കരാര്‍ കൊണ്ടുവരുന്നത്. ബ്രിട്ടനില്‍ നിന്നുള്ള സ്‌കോച്ച് വിസ്‌കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 150 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയും. ബ്രാന്‍ഡി, റം, വോഡ്ക എന്നിവയുടെ തീരുവയും 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയ്ക്കും.

തൊഴില്‍ മേഖലയിലും കരാര്‍ സുപ്രധാന മാറ്റങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യന്‍ കമ്പനികളിലെ ജീവനക്കാരെ അതേ കമ്പനിയുടെ ബ്രിട്ടനിലെ ശാഖകളിലേക്ക് മാറ്റുമ്പോള്‍ മൂന്ന് വര്‍ഷം വരെ വിസ അനുവദിക്കും. ജീവനക്കാരുടെ ജീവിതപങ്കാളികള്‍ക്കും തൊഴില്‍ വിസ ലഭ്യമാകും. കൂടാതെ, ബ്രിട്ടനിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്ന ഇന്ത്യക്കാര്‍ക്ക് ബാധകമായ സാമൂഹിക സുരക്ഷാ നികുതിയുമായി ബന്ധപ്പെട്ട ഇളവുകളുടെ കാലാവധിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഷെഫുമാര്‍, യോഗ അധ്യാപകര്‍, ശാസ്ത്രീയ സംഗീതജ്ഞര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കും ബ്രിട്ടനില്‍ താല്‍ക്കാലികമായി ജോലി ചെയ്യാനും സേവനം നല്‍കാനും കൂടുതല്‍ അവസരങ്ങള്‍ ഈ കരാറിലൂടെ ലഭ്യമാകും.

  • അപ്രതീക്ഷിതമായി വിടപറഞ്ഞ ചിഞ്ചു തോമസിന്റെ കുടുംബത്തെ സഹായിക്കാന്‍ യുകെ മലയാളികള്‍ കൈകോര്‍ത്തു
  • കോവിഡ് കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ 14.9 ബില്യണ്‍ പൗണ്ട് ചെലവഴിച്ച നികുതിപ്പണത്തില്‍ മൂന്നില്‍ രണ്ടും പാഴായി!
  • സ്ഥിരതയില്ലാതെ പലിശ നിരക്കുകള്‍; മോര്‍ട്ട്‌ഗേജ് വിപണിക്ക് ചങ്കിടിപ്പ്
  • കുടിയേറ്റക്കാരോട് സഹാനുഭൂതി കാണിക്കാന്‍ ബേണ്‍ഹാം; കുടിയേറ്റ നിയമങ്ങള്‍ മയപ്പെടുത്തും
  • ഇംഗ്ലണ്ടിന്റെ ലോകകപ്പ് കുതിപ്പ്; പണം വാരിക്കൂട്ടി പബ്ബുകള്‍, ഓണ്‍ലൈന്‍ ഷോപ്പിങ്ങും കുതിക്കുന്നു
  • കുടിയേറ്റ ബില്ലില്‍ നിര്‍ണായക ഭേദഗതി അവതരിപ്പിച്ചു; ഷബീര്‍ അഹമ്മദിനെ പാക്കിസ്ഥാനിലേക്ക് നാടുകടത്തും
  • 349 എംപിമാരുടെ പിന്തുണയോടെ ആന്‍ഡി ബേണ്‍ഹാം കസേര ഉറപ്പിച്ചു
  • ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാന്‍ പുതിയ പദ്ധതി
  • ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണം 4വര്‍ഷം കൊണ്ട് 2.31 ലക്ഷമാകും; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട്
  • എന്‍എച്ച്എസില്‍ അനസ്‌തെറ്റിസ്റ്റുകള്‍ക്ക് ക്ഷാമം; 1.5 മില്ല്യണ്‍ ഓപ്പറേഷനുകള്‍ മുടങ്ങി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions