കോവിഡ് കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ പൊതുജനങ്ങളുടെ നികുതിപ്പണം വലിയ തോതില്‍ പാഴാക്കിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 14.9 ബില്യണ്‍ പൗണ്ട് ചെലവഴിച്ച പി.പി.ഇ വാങ്ങലില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും പാഴ് ചെലവായി. കോവിഡ് മഹാമാരിക്കാലത്ത് പിപിഇ വാങ്ങുന്നതിലാണ് സര്‍ക്കാര്‍ വന്‍തോതില്‍ പൊതുജനങ്ങളുടെ നികുതിപ്പണം പാഴാക്കിയതായി യു.കെ. കോവിഡ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്.
ഏകദേശം 10 ബില്യണ്‍ പൗണ്ട് മൂല്യമുള്ള പി.പി.ഇ വാങ്ങലുകള്‍ പാഴെന്നാണ് കണ്ടെത്തല്‍. അന്വേഷണ കമ്മീഷന്‍ അധ്യക്ഷ ബാരോണസ് ഹീതര്‍ ഹാലറ്റ് പറയുന്നതനുസരിച്ച്, 2020-ല്‍ കോവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ ആവശ്യമായ ആരോഗ്യസുരക്ഷാ ഉപകരണങ്ങള്‍ ആഗോള വിപണിയില്‍ നിന്ന് സ്വന്തമാക്കാന്‍ ബ്രിട്ടന്‍ തയ്യാറായിരുന്നില്ല. പി.പി.ഇ ശേഖരം പര്യാപ്തമല്ലാതിരുന്നതും മാസ്‌കുകള്‍, കവര്‍ഓള്‍, കണ്ണ് സംരക്ഷണ ഉപകരണങ്ങള്‍ എന്നിവയ്ക്കായി ചൈനയെ അമിതമായി ആശ്രയിച്ചതും രാജ്യത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 ഏപ്രിലോടെ ഇംഗ്ലണ്ടില്‍ ശേഖരിച്ചിരുന്ന 38 ലക്ഷം മാസ്‌കുകളില്‍ മൂന്നിലൊന്ന് മാത്രമാണ് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. ഇതുമൂലം നിരവധി നഴ്‌സുമാരും ഡോക്ടര്‍മാരും പരിചരണ പ്രവര്‍ത്തകരും പ്ലാസ്റ്റിക് മാലിന്യച്ചാക്കുകള്‍, ഷവര്‍ ക്യാപ്പുകള്‍, ഓണ്‍ലൈന്‍ വഴി വാങ്ങിയ ഉപകരണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് സ്വയം സംരക്ഷിക്കാന്‍ നിര്‍ബന്ധിതരായതായി അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ആകെ 14.9 ബില്യണ്‍ പൗണ്ട് ചെലവഴിച്ച പി.പി.ഇ വാങ്ങലില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും അമിതമായി വാങ്ങിയതോ നിലവാരമില്ലാത്ത ഉപകരണങ്ങള്‍ വാങ്ങിയതോ മൂലം പാഴായതായി കണ്ടെത്തി.
കോവിഡ് കാലത്ത് അടിയന്തര കരാറുകള്‍ നല്‍കാന്‍ ഉപയോഗിച്ചിരുന്ന ഹൈ പ്രയോറിറ്റി ലെയിന്‍ സംവിധാനവും അന്വേഷണത്തിന്റെ ഭാഗമായിരുന്നു. മന്ത്രിമാര്‍, എംപിമാര്‍, ലോര്‍ഡ്‌സ് അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശുപാര്‍ശ ലഭിച്ച കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കി കരാറുകള്‍ നല്‍കാന്‍ 2020 ഏപ്രിലിലാണ് ഈ സംവിധാനം കൊണ്ടുവന്നത്.
റിപ്പോര്‍ട്ടില്‍ മന്ത്രിമാരുടെയോ ഉദ്യോഗസ്ഥരുടെയോ അഴിമതിയോ സ്വജനപക്ഷപാതമോ തെളിഞ്ഞിട്ടില്ലെങ്കിലും, സര്‍ക്കാര്‍ ബന്ധമുള്ള കമ്പനികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഈ സംവിധാനം പക്ഷപാതപരമായിരുന്നുവെന്ന് ബാരോണസ് ഹാലറ്റ് വിലയിരുത്തി.