യു.കെ.വാര്‍ത്തകള്‍

വികാര ഭരിതമായ വിടവാങ്ങല്‍ പ്രസംഗവുമായി കീര്‍ സ്റ്റാര്‍മര്‍; രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ജനപ്രതിനിധി സഭ


തന്റെ രാഷ്ട്രീയ യാത്രയ്ക്ക് അന്ത്യം കുറിക്കുകയാണെന്നും ഇതുവരെ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍. രാഷ്ട്രീയ വിരോധങ്ങളെല്ലാം മറന്ന് എല്ലാ എം പിമാരും അത്യധികം വികാരഭരിതമായായിരുന്നു സ്റ്റാര്‍മര്‍ക്ക് വിടചൊല്ലിയത്. തമാശകള്‍ പറഞ്ഞും, പരസ്പരം സൗഹൃദ സല്ലാപങ്ങളില്‍ ഏര്‍പ്പെട്ടും അവര്‍ പാര്‍ലമെന്റില്‍ ഊഷ്മളമായ ഒരു അന്തരീക്ഷം തീര്‍ത്തു. പ്രധാനമന്ത്രി എന്ന നിലയില്‍ അഭിമുഖീകരിക്കുന്ന അവസാനത്തെ ചോദ്യോത്തരവേളയിലാണ് സ്റ്റാര്‍മര്‍ വികാരഭരിതനായത്. തന്റെ ചേംബറില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ എം പിമാരും പ്രതിപക്ഷത്തെ ചില എം പിമാരും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിച്ചു. കീര്‍ സ്റ്റാര്‍മറുടെ കുടുംബാംഗങ്ങള്‍ ഗാലറിയില്‍ ഇരുന്ന് ഈ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

പതിവുപോലെ മുന്‍ നിരയില്‍ സ്റ്റാര്‍മറിന്റെ തൊട്ടടുത്തിരുന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. സ്റ്റാര്‍മറുടെ മാന്യതയും ധൈര്യവും തുടര്‍ന്നുള്ള ദിവസങ്ങളിലും ഓര്‍മ്മകളില്‍ തിളങ്ങി നില്‍ക്കുമെന്ന് വികാരഭരിതയായി പറഞ്ഞ ലേബര്‍ എം പി കരോലിന്‍ ഹാരിസും വിതുമ്പലടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച്ച നടക്കുന്ന ലേബര്‍ പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനത്തില്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മുന്‍ മേയര്‍ ആന്‍ഡി ബേണാം പാര്‍ട്ടി നേതാവായി ഔപചാരികമായി ചുമതല ഏറ്റെടുക്കും. തുടര്‍ന്ന് തിങ്കളാഴ്ച്ച സര്‍ കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയുടെ അധികാരം അദ്ദേഹത്തിന് കൈമാറും.

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുടെ നയങ്ങളെയും നടപടികളെയും വിമര്‍ശിക്കുന്നതില്‍ നിന്നും പ്രതിപക്ഷ നേതാവ് കെമി ബെയ്ഡ്‌നോക്കും വിട്ടുനിന്നു. പകരം സ്റ്റാര്‍മര്‍ യുക്രെയിന്‍ വിഷയത്തില്‍ കൈക്കൊണ്ട നിലപാടുകളെയും യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹത്തിനുള്ള സൗഹാര്‍ദ്ദത്തെയും വാഴ്ത്തുകയായിരുന്നു ടോറി നേതാവ് ചെയ്തത്. എന്നാല്‍, ലേബര്‍ എം പിമാര്‍ക്ക് നേരെയും അവരുടെ നിയുക്ത നേതാവിനെതിരെയും ചില ഒളിയമ്പുകള്‍ എയ്യാനും അവര്‍ മറന്നില്ല. നിയുക്ത പ്രധാനമന്ത്രി ഈ സെഷനില്‍ പങ്കെടുത്തിരുന്നില്ല.

ജനപ്രതിനിധി സഭയിലെ എല്ലാവരുമായി അടുത്തിടപെട്ടിരുന്ന കീര്‍ സ്റ്റാര്‍മര്‍ ഒരു യഥാര്‍ത്ഥ ദേശസ്‌നേഹി ആണെന്നായിരുന്നു ലിബറല്‍ ഡെമോക്രാറ്റ് നേതാവ് സര്‍ എഡ് ഡേവി പറഞ്ഞത്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സ്റ്റാര്‍മറുമായി ബന്ധപ്പെട്ടിരുന്ന പലരും അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തിന് സാക്ഷ്യം വഹിക്കാന്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. അവരില്‍ ഓരോരുത്തരോടും സ്റ്റാര്‍മര്‍ കൃതജ്ഞത രേഖപ്പെടുത്തി. തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി തന്നെ സ്വാധീനിക്കുകയും, തന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്തവരാണ് അവരെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.


  • യുകെയില്‍ കൗമാരക്കാരുടെ രാത്രികാല സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം
  • സെമിക്ക് പിന്നാലെ അര്‍ജന്റീന താരങ്ങളുടെ വിവാദ രാഷ്ട്രീയ ബാനര്‍: ഫൈനലിലെത്തിയ ടീമിനെതിരെ ഫിഫയുടെ നടപടി!
  • യുകെയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍
  • ഇംഗ്ലീഷ് സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍
  • അപ്രതീക്ഷിതമായി വിടപറഞ്ഞ ചിഞ്ചു തോമസിന്റെ കുടുംബത്തെ സഹായിക്കാന്‍ യുകെ മലയാളികള്‍ കൈകോര്‍ത്തു
  • കോവിഡ് കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ 14.9 ബില്യണ്‍ പൗണ്ട് ചെലവഴിച്ച നികുതിപ്പണത്തില്‍ മൂന്നില്‍ രണ്ടും പാഴായി!
  • സ്ഥിരതയില്ലാതെ പലിശ നിരക്കുകള്‍; മോര്‍ട്ട്‌ഗേജ് വിപണിക്ക് ചങ്കിടിപ്പ്
  • കുടിയേറ്റക്കാരോട് സഹാനുഭൂതി കാണിക്കാന്‍ ബേണ്‍ഹാം; കുടിയേറ്റ നിയമങ്ങള്‍ മയപ്പെടുത്തും
  • ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; തൊഴില്‍ മേഖലയിലും സുപ്രധാന മാറ്റങ്ങള്‍ വരും
  • ഇംഗ്ലണ്ടിന്റെ ലോകകപ്പ് കുതിപ്പ്; പണം വാരിക്കൂട്ടി പബ്ബുകള്‍, ഓണ്‍ലൈന്‍ ഷോപ്പിങ്ങും കുതിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions