ബ്രിട്ടനില്‍ 18-കാരനായ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ ആയുധം ഒളിപ്പിച്ച് മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു.സൗത്താംപ്ടണിലെ സെന്റ് ഡെനിസ് റോഡില്‍ താമസിക്കുന്ന കിരണ്‍ കൗര്‍ (53) എന്ന സ്ത്രീയെ, കുറ്റവാളിയെ സഹായിച്ചെന്ന കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് സൗത്താംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്. 2025 ഡിസംബര്‍ 3-ന് സൗത്താംപ്ടണില്‍ 18-കാരനായ ഹെന്റി നവാക്കിനെ 21 സെന്റിമീറ്റര്‍ നീളമുള്ള കത്തി ഉപയോഗിച്ച് വിക്രം ദിഗ്വ കൊലപ്പെടുത്തിയത്. കേസില്‍ ഇയാള്‍ക്ക് നേരത്തെ ജീവപര്യന്തം തടവും, കുറഞ്ഞത് 21 വര്‍ഷമെങ്കിലും ജയില്‍ശിക്ഷ അനുഭവിക്കണമെന്നുമാണ് കോടതി വിധിച്ചത്.
കൊലപാതകത്തിന് ശേഷം ദിഗ്വ ഉപയോഗിച്ച കത്തി അമ്മയായ കിരണ്‍ കൗറിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് അവര്‍ അത് വീട്ടിലെ മകന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന 20-ലേറെ മറ്റ് ആയുധങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചു. സംഭവത്തിന് ഏഴ് ദിവസങ്ങള്‍ക്കുശേഷമാണ് പൊലീസ് ആയുധം കണ്ടെത്തിയത്.
'ഉത്തരവാദിത്തമുള്ള ഒരു രക്ഷിതാവ് മകന്റെ തെറ്റിനെ ചോദ്യം ചെയ്യുകയും നിയമത്തിന് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങള്‍ കൊലായുധം മറച്ചുവെച്ച് മകനെ നിയമത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു,' ശിക്ഷ വിധിച്ച ജഡ്ജി വില്യം മൗസ്ലി പറഞ്ഞു.
നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന ഇത്തരം കുറ്റങ്ങള്‍ക്ക് കര്‍ശന ശിക്ഷ അനിവാര്യമാണെന്നും ജഡ്ജി വ്യക്തമാക്കി.
അതേസമയം, പ്രതിഭാഗം അഭിഭാഷകന്‍ മാര്‍ക്ക് വാട്സണ്‍, മകനെ രക്ഷിക്കണമെന്ന സ്വാഭാവിക മാതൃസ്‌നേഹത്തിന്റെ ഭാഗമായി നിമിഷനേരം കൊണ്ടുണ്ടായ തീരുമാനമാണ് കിരണ്‍ കൗറിന്റെ നടപടിയെന്ന് വാദിച്ചു. കോടതി ഈ വാദം മുഖവിലയ്‌ക്കെടുക്കാതെ മൂന്നു വര്‍ഷം തടവു വിധിക്കുകയായിരുന്നു.