തലസ്ഥാനത്തെ 'പാറ്റകളുടെ' വീര്യത്തിനു മുന്നില്‍ മോദി സര്‍ക്കാര്‍ ഒടുക്കം മുട്ടുകുത്തി. അമ്പതു ദിവസമായി ജന്തര്‍ മന്ദറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചതോടെയാണ് സിജെപി സമരം അവസാനിപ്പിച്ചിരിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഭാവിയിലും നിയമ നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.
ജെപി നഡ്ഡ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരുമായി സിജെപി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചൊവ്വാഴ്ചക്കകം ഉറപ്പുകള്‍ സര്‍ക്കാര്‍ രേഖ മൂലം നല്‍കും. FIR കള്‍ റദ്ദാക്കും. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കും. നിയമപരമായി നല്‍കാന്‍ കഴിയുന്ന പരമാവധി തുക നല്‍കും.
കൂടിക്കാഴ്ചയ്ക്ക് മുമ്പായി തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം പ്രധാനമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കും. സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം പിന്‍വലിക്കുമെന്നും സമരക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
നീറ്റ് (NEET) പരീക്ഷാ അഴിമതിക്കും ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്കും ഒടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെച്ചത് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. പ്രതിസന്ധിയുടെ തുടക്കത്തില്‍ രാജി ആവശ്യം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ സര്‍ക്കാര്‍, വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയും രാജ്യമെമ്പാടും ഉയര്‍ന്ന വന്‍ പ്രക്ഷോഭങ്ങളും കാരണം ഒടുവില്‍ മുട്ടുകുത്താന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ഈ പ്രതിഷേധങ്ങളുടെ ഗതി മാറ്റിയത് 'കോക്രോച്ച് ജനതാ പാര്‍ട്ടി' (CJP) എന്ന നവമാധ്യമ കൂട്ടായ്മയാണ്. തൊഴിലില്ലാത്തവരെ പരിഹസിച്ച ഭരണകൂടത്തിന് മറുപടിയായി ഒരു ഡിജിറ്റല്‍ ട്രോള്‍ ക്യാമ്പയിനായി തുടങ്ങിയ സിജെപി, ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് യുവാക്കളെ അണിനിരത്തി വന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഭരണകൂടത്തിന്റെ പരമ്പരാഗത പ്രതിരോധങ്ങളെ നിഷ്പ്രഭമാക്കി, തെരുവിലും ഡിജിറ്റല്‍ ലോകത്തും സര്‍ക്കാരിനെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ അവര്‍ വലിയ വിജയം നേടി.
ആദ്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെയാണ് അവര്‍തുടങ്ങിയത്. പിന്നീട് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പിന്തുണയുമായി രംഗത്തുവരുകയായിരുന്നു.
ഇതൊരു വലിയ മുന്നറിയിപ്പാണ്. വരുംകാല രാഷ്ട്രീയത്തില്‍ ബിജെപി നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ നിരവധിയാണ് . പ്രതിഷേധങ്ങളെ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്യുന്ന തന്ത്രങ്ങള്‍ ഡിജിറ്റലായി സംഘടിക്കുന്ന പുതിയ തലമുറയ്ക്ക് മുന്നില്‍ പരാജയപ്പെടും എന്ന് വ്യക്തമായി.
അഴിമതിയും യുവാക്കളില്‍ വലിയ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഇത് വോട്ട് ബാങ്കിനെ നേരിട്ട് ബാധിക്കും.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാനുള്ള നിയമങ്ങളും, വിദ്യാര്‍ത്ഥികള്‍ക്കുള്ള നഷ്ടപരിഹാരവും എത്രയും വേഗം നടപ്പിലാക്കേണ്ടി വരും. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ സുതാര്യമായ പരിഹാരം കണ്ടില്ലെങ്കില്‍, സിജെപി പോലുള്ള ജനകീയ മുന്നേറ്റങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകും.
ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ആദ്യ നിലപാട്. എന്നാല്‍ പ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു.
ഉത്തരവാദിത്വം നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു രാജിക്ക് പിന്നാലെ ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കള്‍ ആണ് ഇന്ത്യയുടെ ശക്തിയെന്നും ധര്‍മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനാണ് രാജി.
1997-ല്‍ ഒഡിഷയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ചോദ്യപേപ്പര്‍ ചോര്‍ന്നപ്പോള്‍, അവിടത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ഥികളെ അണിനിരത്തി സമരം നയിച്ച എബിവിപി. ദേശീയ സെക്രട്ടറിയായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍.