യുകെയില്‍ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാതിരിക്കുന്ന അവസ്ഥ രാജ്യത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. ഇപ്പോഴിതാ രാജ്യത്ത് നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മ വര്‍ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ കുടുംബങ്ങള്‍ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാണെന്നും ഓാഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2025-ല്‍ രാജ്യത്തെ 53 ശതമാനം പ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത്. തൊഴിലെടുക്കുന്ന ഒരാള്‍ പോലും ഇല്ലാത്ത കുടുംബങ്ങളുടെ അനുപാതത്തില്‍ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയത് സ്‌കോട്ട്ലാന്‍ഡിലെ ഇന്‍വര്‍ക്ലൈഡ് മേഖലയിലാണ്. 2024-ല്‍ ഇത്തരം കുടുംബങ്ങളുടെ വിഹിതം 26.3 ശതമാനമായിരുന്നത്, 2025-ല്‍ 28.1 ശതമാനമായി ഉയര്‍ന്നു.തെക്കന്‍ വെയില്‍സിലെ റോണ്ടാ സൈനണ്‍ ടാഫ് , മര്‍തിര്‍ ടിഡ്ഫില്‍ തുടങ്ങിയ പ്രദേശങ്ങളിലും തൊഴിലെടുക്കുന്ന ഒരാളും ഇല്ലാത്ത കുടുംബങ്ങളുടെ എണ്ണം ഉയര്‍ന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കൂടുതല്‍ പേര്‍ തൊഴില്‍ ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. തൊഴിലെടുക്കുന്ന ഒരാളും ഇല്ലാത്ത കുടുംബങ്ങളില്‍ താമസിക്കുന്നവരില്‍ 39 ശതമാനം പേരും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് മഹാമാരിക്കുശേഷം ഇന്‍കപ്പാസിറ്റി, ഡിസെബിലിറ്റി ബെനഫിറ്റുകള്‍ എന്നിവയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനൊപ്പം മാനസികാരോഗ്യ പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.ഈ പ്രതിസന്ധിയെ അവഗണിക്കാനാവില്ലെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പോളിസി ഡയറക്ടര്‍ ജോ ഷലം അഭിപ്രായപ്പെട്ടു. തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍ ആളുകളെ തിരിച്ചെത്തിക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഫലപ്രദമായ പിന്തുണ ഉറപ്പാക്കാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.