ലേബര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന യുകെയില്‍ ബിസിനസുകളുടെ മരണമണി മുഴക്കുന്നുവെന്ന് ആക്ഷേപം. കഴിഞ്ഞ ആറ് മാസത്തിനിടെ 160,415 ബിസിനസുകള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനവും, അധിക ചുവപ്പുനാടയിലും കുടുങ്ങി പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കണക്കുകള്‍ പുറത്തുവന്നത്.
പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നത് ഒരു ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ്. ആന്‍ഡി ബേണ്‍ഹാം വന്നതോടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും തെറിച്ച റേച്ചല്‍ റീവ്‌സിന്റെ 25 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി പിടിച്ചെടുക്കല്‍ മൂലം ജീവനക്കാരെ എടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് ബിസിനസുകള്‍. ഇതോടൊപ്പം ജോലിക്കാരുടെ അവകാശങ്ങളും, മിനിമം വേജും വര്‍ധിപ്പിച്ച നടപടികളും തിരിച്ചടിച്ചെന്നാണ് കരുതുന്നത്.
വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ബിസിനസുകള്‍ തുടങ്ങുന്നത് 157,980 എന്ന നിലയിലാണ്. കോവിഡ് കാലത്തേക്കാള്‍ താഴെയാണ് ഇതെന്നതാണ് ഞെട്ടിക്കുന്ന വിഷയം. 2023-ന്റെ ആദ്യ പാദത്തിന് ശേഷം ഇത്രയും താഴ്ന്ന നിലയില്‍ എത്തിയിട്ടില്ല.
'ലേബറിന് ബിസിനസ് മനസ്സിലാകുന്നില്ല', ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് പറഞ്ഞു. അവരുടെ പുതിയ നിബന്ധനകളും, ഉയര്‍ന്ന നികുതികളും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ്. സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന ബിസിനസ്സുകളെ ശിക്ഷിക്കുകയാണ്, സ്‌ട്രൈഡ് കുറ്റപ്പെടുത്തി.
ചില സംരംഭകര്‍ രാജ്യത്ത് നിന്നും രക്ഷപ്പെട്ടതായി ഷാഡോ ബിസിനസ്സ് സെക്രട്ടറി ആന്‍ഡ്രൂ ഗ്രിഫിത്തും ചൂണ്ടിക്കാണിച്ചു. ഏപ്രില്‍ മാസത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മുരടിച്ചിരുന്നു. മേയില്‍ കേവലം 0.1 ശതമാനം മാത്രമാണ് വളര്‍ച്ചയെന്ന് ഒഎന്‍എസ് പറയുന്നു.