ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപ്പാക്കാനിരുന്ന തടവുകാരുടെ നേരത്തേയുള്ള മോചന പദ്ധതിയില്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം നിര്‍ണായക മാറ്റം പ്രഖ്യാപിച്ചു. ബലാത്സംഗം, ഗുരുതര ബാലലൈംഗിക കുറ്റകൃത്യങ്ങള്‍, ഗ്രൂമിംഗ് കുറ്റങ്ങള്‍ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരെ ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സെപ്റ്റംബറില്‍ നടപ്പാക്കാനിരുന്ന പദ്ധതി ഒരു മാസം മാറ്റി ഒക്ടോബറിലേക്കാണ് നീട്ടിയത്. എംപിമാര്‍, ഇരകളുടെ കുടുംബങ്ങള്‍, സാമൂഹിക സംഘടനകള്‍, ജയിലുദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.
അതേസമയം, കുടുംബപീഡനക്കേസുകളിലെ ചില പ്രതികളും കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട ചിലരും ഇപ്പോഴും നേരത്തേ മോചനം നേടാന്‍ അര്‍ഹരായിരിക്കുമെന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ ആന്‍ഡ്രൂ ഹാര്‍പ്പര്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍ ഉള്‍പ്പെടെ ചിലര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
കുടുംബപീഡന ഇരകളുടെ സുരക്ഷയ്ക്ക് ഇത് ഭീഷണിയാകുമെന്ന് നിക്കോള്‍ ജോക്കബ്‌സ് അഭിപ്രായപ്പെട്ടു. ഗാര്‍ഹിക പീഡനം നടത്തിയവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാതിരുന്നത് തെറ്റായ തീരുമാനമാണെന്നും, ഇരകളുടെ ജീവന്‍ അപകടത്തിലാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
സങ്കീര്‍ണ കുറ്റവാളികളെ നിരീക്ഷിക്കാന്‍ ആവശ്യമായ പ്രൊബേഷന്‍ ഉദ്യോഗസ്ഥരുടെ കുറവുള്ള സാഹചര്യത്തില്‍ ഇത്തരം മോചനങ്ങള്‍ ഇരകളില്‍ വലിയ ആശങ്ക സൃഷ്ടിക്കുമെന്ന് ലണ്ടന്‍ വിക്ടിംസ് കമ്മിഷണറായ ആന്‍ഡ്രൂ സൈമണ്‍ മുന്നറിയിപ്പ് നല്‍കി.
ഇതിനൊപ്പം, ഇരകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനായി 10 ദശലക്ഷം പൗണ്ടിന്റെ സഹായപാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മോചിതരാകുന്ന കുറ്റവാളികളെ കര്‍ശനമായി നിരീക്ഷിക്കും.
ജയിലുകളിലെ അമിതതിരക്കാണ് ഇത്തരമൊരു പദ്ധതി അനിവാര്യമാക്കിയതെന്ന് ബേണ്‍ഹാം വ്യക്തമാക്കി. എന്നാല്‍ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഇരകളുടെ ആശങ്കകള്‍ പരിഗണിക്കുന്നതിനുമായി പദ്ധതിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയതായും അദ്ദേഹം പറഞ്ഞു.