ജീവനക്കാരുടെ കുറവും പുനരധിവാസ സൗകര്യങ്ങളുടെ അഭാവവും എന്‍.എച്ച്.എസ് ഫിസിയോതെറാപ്പി സേവനങ്ങളില്‍ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി (CSP) മുന്നറിയിപ്പ് നല്‍കി. സേവനങ്ങളില്‍ നിയമനങ്ങള്‍ മരവിപ്പിക്കുകയും പുനരധിവാസത്തിനുള്ള സ്ഥലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ക്ക് ചികിത്സ വൈകുന്നതും ആവശ്യമായ പരിചരണം ലഭിക്കാത്തതുമൂലം ഒഴിവാക്കാനാകുന്ന വൈകല്യങ്ങളുമായി ജീവിക്കേണ്ട സാഹചര്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം സ്ട്രോക്ക് ബാധിച്ച വെസ്റ്റ് യോര്‍ക്ക്ഷെയറിലെ 63-കാരനായ ഡേവ് ഡക്സ്ബറി, ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ പൊതുഇടത്തെ ഇടനാഴിയിലാണ് വീണ്ടും നടക്കാന്‍ പരിശീലിക്കേണ്ടി വന്നതെന്ന് വെളിപ്പെടുത്തി. വലതുകൈക്കും കാലിനും ചലനശേഷി നഷ്ടപ്പെട്ട അദ്ദേഹത്തിന് എന്‍.എച്ച്.എസ് ചികിത്സ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ സ്വകാര്യ ഫിസിയോതെറാപ്പിക്കായി സ്വന്തം പണം ചെലവഴിക്കേണ്ടി വരികയാണ്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ മികച്ച സേവനം നല്‍കിയെങ്കിലും സംവിധാനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിലെ 550 ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 79 ശതമാനം പേരും നിലവിലെ ജീവനക്കാരുടെ എണ്ണം രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ലെന്ന് അഭിപ്രായപ്പെട്ടു. 72 ശതമാനം പേര്‍ നിയമനങ്ങള്‍ മരവിപ്പിച്ചതായി അറിയിച്ചപ്പോള്‍, മൂന്നിലൊന്ന് പേര്‍ പുനരധിവാസത്തിനുള്ള പ്രത്യേക ഇടങ്ങള്‍ നഷ്ടപ്പെട്ടതായി പറഞ്ഞു. സമൂഹാടിസ്ഥാനത്തിലുള്ള ആരോഗ്യസേവനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും ജീവനക്കാരുടെയും സൗകര്യങ്ങളുടെയും കുറവ് പരിഹരിക്കാതെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.