യു.കെ.വാര്‍ത്തകള്‍

ട്യൂബ് ട്രെയിനില്‍ ലേബര്‍ എംപിയെ തടഞ്ഞ് ഭീഷണി; 63കാരന്‍ കുറ്റക്കാരന്‍

ലണ്ടനിലെ വാല്‍താംസ്റ്റോ എംപി സ്റ്റല്ല ക്രേസിയെ ട്യൂബ് ട്രെയിനില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ 63കാരനായ ക്ലിഫോര്‍ഡ് വില്‍ബി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് വിക്ടോറിയ ലൈന്‍ ട്രെയിനില്‍ വാള്‍താംസ്റ്റോ സെന്‍ട്രലിനും ഫിന്‍സ്ബറി പാര്‍ക്കിനുമിടയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ട്രെയിനില്‍ ക്രേസിയെ സമീപിച്ച വില്‍ബി, കത്തി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും എംപിയെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകളെന്ന് ആരോപിച്ച കാര്യങ്ങളും ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ എംപിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും തുടങ്ങി. ട്രെയിനില്‍നിന്ന് പുറത്തുപോകാന്‍ കഴിയാത്തവിധം വില്‍ബി തന്റെ മുന്നില്‍ തടസ്സമായി നിന്നുവെന്നാണ് ക്രേസി കോടതിയില്‍ മൊഴി നല്‍കിയത്. വളരെ അടുത്തുനിന്ന് ഉച്ചത്തില്‍ സംസാരിച്ച ഇയാളുടെ പെരുമാറ്റം ക്രമേണ ആക്രമണസ്വഭാവത്തിലേക്ക് മാറിയെന്നും അവര്‍ പറഞ്ഞു. സംസാരിക്കാന്‍ അനുയോജ്യമായ സാഹചര്യമല്ലെന്ന് താന്‍ വ്യക്തമായി പറഞ്ഞിരുന്നുവെന്നും സംഭാഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും വില്‍ബി പിന്മാറിയില്ലെന്നും ക്രേസി കോടതിയെ അറിയിച്ചു. ട്രെയിനിന്റെ വാതിലിനരികിലേക്ക് പിന്നോട്ടുമാറിയ തനിക്ക്, ഇയാളെ അകറ്റിനിര്‍ത്താന്‍ കൈകള്‍ ഉയര്‍ത്തേണ്ടിവന്നതായും അവര്‍ വ്യക്തമാക്കി.

സ്ഥിതി വഷളാകുന്നത് ശ്രദ്ധിച്ച സഹയാത്രികരാണ് ഒടുവില്‍ ഇടപെട്ടത്. ഒരാള്‍ ക്രേസിക്കും വില്‍ബിക്കും ഇടയില്‍ കയറി നിന്നു. മറ്റൊരു സ്ത്രീ വില്‍ബിയോട് പെരുമാറ്റം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ക്രേസിയോട് തന്റെ സമീപത്ത് ഇരിക്കാന്‍ പറയുകയും ചെയ്തു. മറ്റ് യാത്രക്കാര്‍ വില്‍ബിയുടെ ശ്രദ്ധ തിരിച്ചതോടെ ഫിന്‍സ്ബറി പാര്‍ക്കില്‍ മറ്റൊരു വാതിലിലൂടെ ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ കഴിഞ്ഞതായി ക്രേസി കോടതിയില്‍ പറഞ്ഞു. ക്രേസിയും വില്‍ബിയും ആദ്യമായി കണ്ടത് 2024ല്‍ എംപിയുടെ ഔദ്യോഗിക ചുമതലയുടെ ഭാഗമായി നടന്ന ഒരു സൂം യോഗത്തിലായിരുന്നു. മറ്റൊരാളുടെ പരാതിയുമായി ബന്ധപ്പെട്ട വിഷയമാണ് അന്ന് വില്‍ബി ഉന്നയിച്ചത്. എന്നാല്‍ മറ്റൊരാളുടെ വ്യക്തിഗത കേസ് സംബന്ധിച്ച് സംസാരിക്കാന്‍ കഴിയില്ലെന്ന് ക്രേസി വ്യക്തമാക്കിയതോടെ വില്‍ബി ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും അധിക്ഷേപകരമായി പെരുമാറുകയും ചെയ്തതായി കോടതി കേട്ടു.

ട്യൂബ് ട്രെയിനില്‍ ക്രേസിയുമായുള്ള പഴയ സംഭാഷണം തുടരാനാണ് ശ്രമിച്ചതെന്നാണ് വില്‍ബി കോടതിയില്‍ വാദിച്ചത്. ക്രേസി പ്രകോപിതയായതില്‍ താന്‍ ഞെട്ടിയെന്നും സ്വന്തം സുരക്ഷയ്ക്കായാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഇയാള്‍ പറഞ്ഞു. എംപിയുടെ വഴി തടഞ്ഞിട്ടില്ലെന്നും ആദ്യം സംഭാഷണം ആരംഭിച്ചത് താനാണെന്ന ആരോപണവും വില്‍ബി നിഷേധിച്ചു. എന്നാല്‍ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രതിയുടെ വാദങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി.കേസില്‍ വില്‍ബിക്കുള്ള ശിക്ഷ സെപ്റ്റംബര്‍ 8ന് പ്രഖ്യാപിക്കും.

  • വാട്ടര്‍ ബില്ലുകള്‍ പൊള്ളും; ഉപഭോക്താക്കളെ പിഴിയും
  • എ ലെവല്‍ പരീക്ഷാ ഫലം: കുട്ടികള്‍ക്ക് ഉന്നത വിജയമെന്ന് റിപ്പോര്‍ട്ടുകള്‍; മലയാളി വിദ്യാര്‍ത്ഥികള്‍ ആവേശത്തില്‍
  • എന്‍.എച്ച്.എസ് ഫിസിയോതെറാപ്പി സേവനങ്ങള്‍ പ്രതിസന്ധിയില്‍; വലഞ്ഞു രോഗികള്‍
  • അപൂര്‍വ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം; സ്‌പെയിനിലെ ബുര്‍ഗോസ് നഗരം കൂരിരുട്ടിലായി
  • സ്‌കൂള്‍ ഹാജര്‍ മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടില്‍ പുതിയ പദ്ധതി; ഓരോ സ്‌കൂളിനും പ്രത്യേക ലക്ഷ്യം
  • സൗത്ത് ലണ്ടനിലെ പബ്ബിന് മുന്‍പില്‍ യുവാവ് വെടിയേറ്റ് മരിച്ചു
  • ബ്രിട്ടീഷ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തിരിച്ചുവരവിന്റെ പാതയില്‍
  • അപൂര്‍വ രോഗത്തോട് പൊരുതുന്ന യുകെ മലയാളി യുവതി സ്റ്റെം സെല്‍ ദാതാവിനെ തേടുന്നു
  • വൂള്‍വര്‍ ഹാംപ്ടണിലെ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും കാണാതായി; തിരച്ചില്‍
  • ജിപിയെ കാണാന്‍ അവസരമില്ല; രോഗികളുടെ സുരക്ഷ അപകടത്തിലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions