തങ്ങള്‍ അധികാരത്തിലെത്തിയാല്‍ വിദേശ പൗരന്മാര്‍ക്ക് ഭൂരിഭാഗം ക്ഷേമ ആനുകൂല്യങ്ങളും നിഷേധിക്കുമെന്ന് പ്രഖ്യാപിച്ച് നിഗല്‍ ഫരാഗെയുടെ റിഫോം യുകെ. വിദേശ പൗരന്മാര്‍ക്ക് നല്‍കുന്ന ക്ഷേമ ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ പ്രതിവര്‍ഷം 21 ബില്യണ്‍ പൗണ്ട് ലാഭിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. ആകെ ക്ഷേമച്ചെലവില്‍ 50 ബില്യണ്‍ പൗണ്ടിന്റെ കുറവ് വരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നിര്‍ദേശം. വിദേശ പൗരന്മാര്‍ക്ക് ബ്രിട്ടീഷ് നികുതിദായകരുടെ പണം ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്ന നിലവിലെ സംവിധാനത്തില്‍ പോരായ്മയുണ്ടെന്നാണ് റിഫോം യുകെ വിശേഷിപ്പിക്കുന്നത്.
നിലവില്‍ കുടിയേറ്റക്കാര്‍ക്ക് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നിയന്ത്രിക്കാനുള്ള പദ്ധതിയേക്കാള്‍ കടുത്തതാണ് പുതിയ നിര്‍ദേശം. ഗുര്‍ഖ സൈനികര്‍ ഉള്‍പ്പെടെയുള്ള സൈനിക വെറ്ററന്‍മാര്‍ക്ക് മാത്രമായിരിക്കും പ്രധാന ഇളവ് ലഭിക്കുക.
ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും തൊഴിലില്ലായ്മ ആനുകൂല്യം, ഹൗസിങ് ബെനിഫിറ്റ് തുടങ്ങിയ ക്ഷേമപദ്ധതികള്‍ ലഭിക്കുന്നതിനുള്ള അവകാശം നഷ്ടപ്പെടുമെന്ന് പാര്‍ട്ടി വ്യക്തമാക്കി. ഇത് ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഉണ്ടാക്കിയ കരാറില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടാക്കിയേക്കും.പദ്ധതിയുടെ ഭാഗമായി യൂറോപ്പില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ തിരിച്ചെത്തി ക്ഷേമ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടേണ്ട സാഹചര്യമുണ്ടായാല്‍ അവര്‍ക്കായി 500 മില്യണ്‍ പൗണ്ട് മാറ്റിവയ്ക്കുമെന്നും റിഫോം യുകെ അറിയിച്ചു.
അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ 2030ഓടെ 407 ബില്യണ്‍ പൗണ്ടിലെത്തുമെന്ന് കണക്കാക്കുന്ന ക്ഷേമച്ചെലവ് ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാകുമെന്ന് പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായ റോബര്‍ട്ട് ജെന്റിക് മുന്നറിയിപ്പ് നല്‍കി.
അതേസമയം, ക്ഷേമച്ചെലവ് കുറയ്ക്കാനുള്ള റിഫോം യുകെയുടെ പദ്ധതിയില്‍ ഭിന്നശേഷി ആനുകൂല്യങ്ങളിലും വലിയ മാറ്റങ്ങളുണ്ട്. ഏകദേശം 30 ലക്ഷം ആളുകളുടെ ഡിസബിലിറ്റി ബെനഫിറ്റ്‌സ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിലൂടെ 22 ബില്യണ്‍ പൗണ്ട് ലാഭിക്കാനാണ് ലക്ഷ്യമിടുന്നത്.