ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ബ്രിട്ടനിലെ പകുതിയിലധികം വീടുകളും വില്‍ക്കാന്‍ സമയമെടുക്കുന്നതായി റിപ്പോര്‍ട്ട്. യുദ്ധം മൂലം മോര്‍ട്ട്‌ഗേജ് വിപണിയിലെ അനിശ്ചിതത്വമാണ് വീട് വാങ്ങാനുദ്ദേശിക്കുന്നവര്‍ കാത്തിരിക്കാമെന്ന് തീരുമാനിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.
പ്രോപ്പര്‍ട്ടി പ്ലാറ്റ്ഫോമായ സൂപ്ലയുടെ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ 363 പ്രാദേശിക ഭരണ മേഖലകളില്‍ 180 ഇടങ്ങളിലും വീടുകള്‍ വില്‍ക്കാന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു.
രാജ്യത്തെ ഒരു വീട് വില്‍ക്കാന്‍ എടുക്കുന്ന ശരാശരി സമയം 42 ദിവസമായി മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും വിവിധ മേഖലകള്‍ തമ്മിലുള്ള വ്യത്യാസം വര്‍ധിച്ചിരിക്കുകയാണ്. ചില ഹൗസിങ് ഹോട്ട്സ്പോട്ടുകളില്‍ വാങ്ങുന്നവര്‍ വേഗത്തില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍, മോര്‍ട്ട്‌ഗേജ് ചെലവുകളിലെ അനിശ്ചിതത്വം മറ്റ് പ്രദേശങ്ങളില്‍ വാങ്ങല്‍ തീരുമാനങ്ങള്‍ വൈകിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വേഗത്തില്‍ വീടുകള്‍ വില്‍ക്കുന്ന ആദ്യ പത്ത് വിപണികളും സ്‌കോട്ട്‌ലന്‍ഡിലാണ്. ഫാല്‍ക്കിര്‍ക്കിലാണ് ഏറ്റവും കുറഞ്ഞ ശരാശരി വില്‍പ്പന സമയം11 ദിവസം. ഇംഗ്ലണ്ടില്‍ കാര്‍ലിസിലും ബാര്‍ണ്‍സ്ലിയിലും ശരാശരി 23 ദിവസമാണ്.
അതേസമയം, എട്ട് പ്രാദേശിക ഭരണ മേഖലകളില്‍ ഒരു വീട് വില്‍ക്കാന്‍ ശരാശരി രണ്ട് മാസമോ അതിലധികമോ വേണ്ടിവരുന്നു. ഈസ്റ്റ് മിഡ്ലാന്‍ഡ്‌സിലെ മെല്‍ട്ടണിലാണ് ഏറ്റവും കൂടുതല്‍ സമയം76 ദിവസം. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററും തെക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ടെയിന്‍ബ്രിഡ്ജും പട്ടികയില്‍ മുന്നിലാണ്.
ആഗോള പണപ്പെരുപ്പ സമ്മര്‍ദം വീണ്ടും ശക്തമാകുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നുമുള്ള ആശങ്കയും വായ്പാ നിരക്കുകള്‍ ഉയരാന്‍ കാരണമായി.
ഫിനാന്‍ഷ്യല്‍ ഡാറ്റാ സ്ഥാപനമായ മണിഫാക്ട്‌സിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് തിങ്കളാഴ്ച ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റെസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് 5.61 ശതമാനമാണ്. ഫെബ്രുവരി അവസാനം സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഇത് 4.83 ശതമാനമായിരുന്നു. ഏപ്രിലില്‍ ശരാശരി നിരക്ക് ഏകദേശം 6 ശതമാനത്തോട് അടുത്തെത്തിയിരുന്നു.