യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ

ബ്രിട്ടനിലെ റീട്ടെയില്‍ കടകളിലെ വിലക്കയറ്റം ഓഗസ്തില്‍ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഉയര്‍ന്ന ഊര്‍ജ്ജ ചെലവ് ഭക്ഷ്യ വില ഉയരാന്‍ ഒരു കാരണമാണ്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിനായി ഗവേഷണ സ്ഥാപനമായ എന്‍ഐക്യു നടത്തിയ പഠനമനുസരിച്ച്, ആഗസ്റ്റിലെ ഇന്‍-സ്റ്റോര്‍ വിലക്കയറ്റം വാര്‍ഷികാടിസ്ഥാനത്തില്‍ 1.5 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ ഇത് 0.9 ശതമാനമായിരുന്നു.ടിന്നിലടച്ചതും പാക്ക് ചെയ്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് പ്രധാന വര്‍ധന. ജൂലൈയിലെ 1.1 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം 2.5 ശതമാനമായി ഉയര്‍ന്നു.

ചൂടും വരള്‍ച്ചയും മൂലം കര്‍ഷകര്‍ നേരിട്ട പ്രതിസന്ധിയും ഉയര്‍ന്ന ഇന്ധന, ഊര്‍ജ ചെലവുകളും കാരണം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള ഫ്രഷ് ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം 3 ശതമാനമായി തുടര്‍ന്നു. ജൂലൈയിലെ 3.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ കുറവാണിത്.

ഉയര്‍ന്ന ഊര്‍ജ, ഉല്‍പ്പാദന, ചരക്ക് ചെലവുകളുടെ പ്രതിഫലനം ഇപ്പോള്‍ ഉല്‍പ്പന്നവിലകളില്‍ പ്രകടമാകാന്‍ തുടങ്ങിയതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ചീഫ് എക്‌സിക്യൂട്ടീവ് ഹെലന്‍ ഡിക്കിന്‍സണ്‍ പറഞ്ഞു. പ്രത്യേകിച്ച് ഇറക്കുമതി ചെയ്ത് സംസ്‌കരിക്കുന്ന ഭക്ഷ്യവസ്തുക്കളിലാണ് ഇതിന്റെ സ്വാധീനം കൂടുതലെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, എഐ മേഖലയിലെ വന്‍ ഡിമാന്‍ഡ് മെമ്മറി ചിപ്പുകളുടെയും ഡാറ്റ സ്റ്റോറേജിന്റെയും വില ഉയര്‍ത്തിയതോടെ ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ധിച്ചു. എന്നാല്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ വസ്ത്രങ്ങളുടെ വില റീട്ടെയിലര്‍മാര്‍ താഴ്ന്ന നിലയില്‍ നിലനിര്‍ത്തിയതായി ഡിക്കിന്‍സണ്‍ പറഞ്ഞു.വരാനിരിക്കുന്ന മാസങ്ങള്‍ കുടുംബങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഉയരുന്ന ബില്ലുകള്‍ കുടുംബ ബജറ്റുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നും അവര്‍ പറഞ്ഞു.

ഉയര്‍ന്ന ഊര്‍ജ ബില്ലുകള്‍ പ്രതീക്ഷിച്ച് കുടുംബങ്ങള്‍ ചെലവഴിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനാല്‍ ശരത്കാല മാസങ്ങളില്‍ റീട്ടെയിലര്‍മാര്‍ തമ്മിലുള്ള വിലമത്സരം ശക്തമാകുമെന്ന് എന്‍ഐക്യു യുടെ റീട്ടെയിലര്‍ ഇന്‍സൈറ്റ് വിഭാഗം മേധാവി മൈക്ക് വാട്കിന്‍സ് പറഞ്ഞു.

ചൂടും വരള്‍ച്ചയും വിളവിനെ ബാധിച്ചതിനെ തുടര്‍ന്ന് ചില ഫ്രഷ് ഭക്ഷ്യവസ്തുക്കളുടെ വില വീണ്ടും ഉയരാന്‍ തുടങ്ങിയതായി അസ്ഡ മേധാവി അലന്‍ ലൈറ്റണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗോതമ്പും ബാര്‍ലിയും ഉള്‍പ്പെടെയുള്ള ധാന്യങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിച്ചത്.

അതേസമയം, രാജ്യത്തെ മൊത്തത്തിലുള്ള ഉപഭോക്തൃ വിലക്കയറ്റം ജൂലൈയില്‍ 2.9 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണിലെ 2.6 ശതമാനത്തില്‍ നിന്നുള്ള വര്‍ധനയ്ക്ക് ഗ്യാസ്, വൈദ്യുതി വിലയിലെ ഉയര്‍ച്ച പ്രധാന കാരണമായി. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള ഊര്‍ജവില വര്‍ധനയും വിലക്കയറ്റത്തെ സ്വാധീനിച്ചു.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  • ഓരോ മിനിറ്റിലും ഒരു കുടിയേറ്റക്കാരന് പൗരത്വം നല്‍കി ബ്രിട്ടന്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions