ലേബര്‍ സര്‍ക്കാരിന്റെ പുതിയ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്റ്റ് നിലവില്‍ വന്നതിനു ശേഷം ഇംഗ്ലണ്ടിലെ വീട്ടുടമകള്‍ അതിവേഗം റെന്റല്‍ മാര്‍ക്കറ്റ് ഉപേക്ഷിക്കുന്നതായി കണക്കുകള്‍ . പ്രോപ്പര്‍ട്ടി ഡാറ്റ കമ്പനിയായ ട്വെന്റി സിഐയുടെ കണക്കുകള്‍ പ്രകാരം ജൂലൈ ആദ്യം മുതല്‍ ഇതുവരെ ബ്രിട്ടനില്‍ ഏകദേശം 44,000 ഒളം വാടക വീടുകളാണ് വിറ്റ്‌പോയത്. 2026 ന്റെ മൂന്നാം പാദത്തില്‍ ഓരോ ദിവസവും വിപണിയില്‍ നിന്നും 562 വീടുകള്‍ വരെ അപ്രത്യക്ഷമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പ്രതിദിനം 495 വീടുകള്‍ വീതമായിരുന്നു വിപണിയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരുന്നതെങ്കില്‍ ഈ പതിറ്റാണ്ടിന്റെ ആരംഭത്തില്‍ അത് 167 മാത്രമായിരുന്നു. കാരണമില്ലാതെ തന്നെ വാടകക്കാരെ ഒഴിപ്പിക്കാന്‍ സാധിക്കുന്ന സെക്ഷന്‍ 21 ഒഴിവാക്കിക്കൊണ്ടും എല്ലാ വാടകക്കരാറുകളും റോളിംഗ് കോണ്‍ട്രാക്റ്റുകളായും മാറ്റിക്കൊണ്ട് ഈ വര്‍ഷം മെയ 1 ന് സര്‍ക്കാര്‍ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്റ്റ് പ്രാബല്യത്തില്‍ വരുത്തിയതിന് ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. പുതിയ നിയമം, തങ്ങളുടെ വീട്ടില്‍ താമസിക്കുന്നവരുടെ മേലുള്ള നിയന്ത്രണം കുറച്ചു എന്നാണ് വീട്ടുടമകള്‍ പറയുന്നത്.
കൂടാതെ അവര്‍ എത്ര നാള്‍ താമസിക്കുമെന്നോ, വാടക എന്തെന്നോ എന്നകാര്യത്തിലെല്ലാം നിയന്ത്രണം നഷ്ടമായതോടെ തങ്ങളുടെ ലാഭത്തില്‍ വന്‍ ഇടിവുണ്ടായതായും അവര്‍ പറയുന്നു. ഇതാണ് പലരെയും ഈ വിപണിയില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചത്. സാമ്പത്തികവും, നിയമപരവുമായ സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെ വിപണി ലാഭകരമല്ലാതായി തീര്‍ന്നെന്നും അതാണ് പല വീട്ടുടമകളെയും ബൈ ടു ലെറ്റ് വിപണി ഒഴിവാക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
ലാന്‍ഡ്‌ലോര്‍ഡ്‌സില്‍ നിന്നും ഫൈന്‍ ഈടാക്കാന്‍ ഇംഗ്ലണ്ടിലെ കൗണ്‍സിലുകള്‍ക്ക് പുതിയ അവകാശങ്ങളാണ് നിയമം നല്‍കുന്നത്. വാടക വീടുകളില്‍ 21 പ്രശ്‌നങ്ങളാണ് ഫൈന്‍ അടിക്കുന്നതിലേക്ക് നയിക്കുക. പായല്‍, പൂപ്പല്‍, സ്ട്രക്ചറല്‍ പ്രശ്‌നങ്ങള്‍, തീപിടിക്കാനുള്ള സാധ്യത, കേടുവന്ന ഇലക്ട്രിക്കല്‍സ് എന്നിവയെല്ലാം പ്രശ്‌നമായി കണക്കാക്കും.