രാജ്യത്തെ 'സിക്ക് നോട്ട് കള്‍ച്ചര്‍’ അവസാനിപ്പിക്കുമെന്ന് സുനക്; ജിപിമാര്‍ക്ക് സിക്ക് നോട്ട് നല്‍കാനുള്ള അധികാരം നഷ്ടമാകും
ലണ്ടന്‍: ബ്രിട്ടനിലെ ജോലിക്കാര്‍ മടിപിടിച്ച്, പല കാരണങ്ങള്‍ പറഞ്ഞ് സിക്ക് നോട്ട് എഴുതി വാങ്ങി വീട്ടിലിരിക്കുന്ന പ്രവണത വളരെ കൂടുതലാണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഈ ഘട്ടത്തിലാണ് ജിപിമാര്‍ക്ക് സിക്ക് നോട്ട് നല്‍കാനുള്ള അവകാശം പിന്‍വലിക്കാന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുന്നത്.
ചെറിയ രോഗങ്ങളുടെ മറവില്‍ ജിപിയെ കണ്ടും ഫോണില്‍ സംസാരിച്ചും സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കു പോകാതെ വീട്ടീലിരുന്നു ശമ്പളം വാങ്ങുന്ന പണി അവസാനിപ്പിക്കാനും ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും കര്‍ശന നടപടിയുണ്ടാകുമെന്നാണ് പ്രധാനമന്ത്രി റിഷി സുനക് പറയുന്നത്.
തുടര്‍ഭരണം ലഭിച്ചാല്‍ ബ്രിട്ടന്റെ ‘സിക്ക് നോട്ട് കള്‍ച്ചര്‍’ അവസാനിപ്പിക്കുമെന്നാണ് സുനകിന്റെ വാഗ്ദാനം. ആരോഗ്യപ്രശ്ങ്ങള്‍ മൂലം ജോലിയില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടോ എന്നത് സര്‍ട്ടിഫൈ ചെയ്യാനുള്ള അധികാരം ജിപികളില്‍ നിന്നും മറ്റി 'വര്‍ക്ക് ആന്‍ഡ് ഹെല്‍ത്ത് പ്രഫഷണില്‍' പ്രാവീണ്യം നേടിയവരെ ഏല്‍പിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ആനുകൂല്യങ്ങള്‍ പറ്റി ജീവിയ്ക്കുന്നത് ചിലര്‍ക്കെങ്കിലും ജീവിതശൈലിതന്നെയായി മാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ചു.
ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം 2024 ഫെബ്രുവരിയില്‍ 2.8 മില്യണ്‍ ആളുകളാണ് ബ്രിട്ടനില്‍ വിവിധ അസുഖം മൂലം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇത്തരത്തില്‍ ശമ്പളത്തോടെ ജോലിയില്‍നിന്നും വിട്ടുനില്‍ക്കുന്നത്. ഗുരുതരമായ ഈ സ്ഥിതിവിശേഷത്തില്‍ നിന്നും കരകയറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറയുമ്പോഴും ജിപി അല്ലെങ്കില്‍ പിന്നെ ആര് ഇതിന് നടപടിയെടുക്കും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പ്രധാനമന്ത്രി നല്‍കുന്നില്ല.
എന്‍എച്ച്എസ് ഡേറ്റ പ്രകാരം കഴിഞ്ഞവര്‍ഷം 11 മില്യണ്‍ സിക്ക് നോട്ടുകളാണ് ഇഷ്യൂചെയ്തത്. ഇതില്‍ 94 ശതമാനവും ‘നോട്ട് ഫിറ്റ് ഫോര്‍ വര്‍ക്ക്’ എന്ന് രേഖപ്പെടുത്തിയുള്ളതാണ്. ഇതില്‍തന്നെ നല്ലൊരു ശതമാനം വ്യക്തമായ കണ്‍സള്‍ട്ടേഷന്‍ ഇല്ലാതെ നല്‍കിയ റിപ്പീറ്റ് നോട്ടുകളായിരുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മാനസിക ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ജോലിയില്‍ നിന്നും സിക്ക് ലീവെടുക്കുന്നവര്‍ വെല്‍ഫെയര്‍ ബജറ്റില്‍ അസ്ഥിരപ്പെടുത്തുന്ന സമ്മര്‍ദമാണ് സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രിപറയുന്നു. ദൈനംദിന ജീവിതത്തിലെ വെല്ലുവിളികള്‍ക്കും, ജീവിതത്തിലെ ആശങ്കകള്‍ക്കും അമിതമായി മരുന്നുകളെ ആശ്രയിക്കുന്നതിന്റെ അപകടത്തെ കുറിച്ച് സത്യസന്ധരായിരിക്കാന്‍ സമയമായെന്ന് സുനാക് വാദിക്കുന്നു.
ഇത് മറികടക്കാനായി പുതിയ വെല്‍ഫെയര്‍ സെറ്റില്‍മെന്റ് നടപ്പാക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. സാധ്യമായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് പകരമായി പിന്നോട്ട് വലിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ പിന്തുണ നല്‍കുമെന്നാണ് ഈ പദ്ധതി പറയുന്നത്. മഹാമാരിക്ക് ശേഷം ദീര്‍ഘകാല രോഗങ്ങളുടെ പേരില്‍ ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവരുടെ എണ്ണത്തില്‍ കാല്‍ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. ഇതോടെ 2.8 മില്ല്യണ്‍ പേരാണ് ബെനഫിറ്റുകളില്‍ കഴിയുന്നത്.
ഇതില്‍ പകുതി പേരും വിഷാദം, ആകാംക്ഷ, മോശം മാനസിക അവസ്ഥ എന്നിവയുടെ പേരിലാണ് സാമ്പത്തികമായി ആക്ടീവാകാതെ പോകുന്നത്.