പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളേയും ഭാര്യയേയും തനിച്ചാക്കി ആകസ്മികമായി വിടപറഞ്ഞ ബിനോയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി പ്രിയപ്പെട്ടവര്‍. ക്ലാക്ടണ്‍ ഓണ്‍ സീയിലെ ഔര്‍ ലേഡി ഓഫ് ലൈറ്റ് ആന്റ് സെന്റ് ഒസ്യത്ത് റോമന്‍ കാത്തലിക് ചര്‍ച്ചില്‍ നടന്ന പൊതുദര്‍ശന ശുശ്രൂഷകളില്‍ പ്രിയപ്പെട്ടവരും കൂട്ടുകാരും സഹപ്രവര്‍ത്തകരും അടക്കം നൂറുകണക്കിനു പേരാണ് പങ്കെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ബിനോയിയുടെ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് ബിനോയ് സജീവമായി പങ്കെടുത്തിരുന്ന ക്ലാക്ടണ്‍ റോയല്‍സ് എന്ന ക്രിക്കറ്റ് ടീമിലെ അംഗങ്ങളില്‍ രണ്ടുപേര്‍ ബിനോയിയുടെ 27-ാം നമ്പര്‍ ജേഴ്‌സി മുന്നില്‍ പിടിച്ചു നടക്കുകയും പിന്നാലെ ജേഴ്‌സിയണിഞ്ഞ മറ്റുള്ളവര്‍ തങ്ങളുടെ പ്രിയകൂട്ടുകാരന്റെ മൃതദേഹം തോളിലേറ്റി ദേവാലയത്തിനകത്തേക്ക് എത്തിക്കുകയും ആയിരുന്നു.
തുടര്‍ന്നു ഒന്നരയോടെ കുര്‍ബ്ബാന ആരംഭിച്ചത്. ഫാ. ടോമി മണവാളനാണ് കുര്‍ബ്ബാന ചൊല്ലിയത്. ചടങ്ങിലുടനീളം വിങ്ങിപ്പൊട്ടിയാണ് ബിനോയിയുടെ ഭാര്യയും മക്കളും മൃതദേഹത്തിനരികെ നിന്നത്. ആശ്വസിപ്പിക്കാന്‍ എത്തിയവരുടേയും കണ്ണുനിറയിച്ച നിമിഷങ്ങള്‍ക്കായിരുന്നു ദേവാലയത്തിലെത്തിയവര്‍ സാക്ഷ്യം വഹിച്ചത്. നിരവധി പേരാണ് ബിനോയിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചത്. ക്ലാക്ടണിലെ ക്‌നാനായ യാക്കോബൈറ്റ് ചര്‍ച്ചിലെ ഫാ. മാത്യൂസ് എബ്രഹാം, ബിനോയിയുടെ കൂട്ടുകാരെ പ്രതിനിധീകരിച്ച് അനൂപ്, ബിനോയ് ജോലി ചെയ്തിരുന്ന ഹാവെന്‍ ലോഡ്ജ് നഴ്‌സിംഗ് ഹോമിലെ ഡെപ്യൂട്ടി മാനേജര്‍ ചിത്രാ റോയ്, ക്ലാക്ടണ്‍ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് അരവിന്ദ്, ബിനോയിയുടെ സഹോദരന്‍ ബെന്നി തോമസ് എന്നിവരാണ് സംസാരിച്ചത്.
ഇന്നലെയാണ് ബിനോയിയുടെ ഭാര്യ രഞ്ജിയും മക്കളും നാട്ടിലേക്ക് തിരിച്ചത്. ചൊവ്വാഴ്ചയാണ് ബിനോയിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുക. തുടര്‍ന്ന് മറ്റന്നാള്‍ ഒന്നാം തീയതി മൃതദേഹം നാട്ടിലെത്തിക്കുകയും പൊതുദര്‍ശനവും ശുശ്രൂഷകള്‍ക്കും ശേഷം മെയ് രണ്ടാം തീയതി സംസ്‌കരിക്കുകയും ചെയ്യും.
കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റ് ആയി ജോലി തേടി എത്തിയ രഞ്ജിക്കൊപ്പം മൂന്നു മക്കളുമായി ജീവിക്കാന്‍ ബിനോയ് തോമസ് എത്തിയിട്ട് ഒരു വര്‍ഷം പിന്നിടുന്നതേയുള്ളൂ. നാലു പേരുടെയും യാത്ര ചിലവും വിസ പ്രൊസസിംഗ് അടക്കമുള്ള ചിലവുകളും ഒക്കെയായി ഭാരിച്ച തുക മുടക്കിയ ബിനോയ് കടമെല്ലാം വീട്ടി സ്വന്തം കാലില്‍ നില്‍ക്കാന്‍ ഉള്ള ശ്രമം ആരംഭിച്ചപ്പോഴാണ് വിധിയുടെ ക്രൂരത കുടുംബത്തിന് അനുഭവിക്കേണ്ടിവന്നത്.