കൊറോണ ലോകത്തിന് നല്‍കുക രണ്ടാം ലോക മഹായുദ്ധസമയത്തേക്കാളും 2008ലെ സാമ്പത്തിക മാന്ദ്യത്തെക്കാളും 1918ലെ സ്പാനിഷ് ഫ്ലൂവിനെക്കാളും ദുരിതമെന്ന് മുന്നറിയിപ്പ്. ആഗോള തലത്തില്‍ മരണനിരക്ക് പതിനായിരത്തിലെത്തി. ആകെ 2,42,000 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയിലാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. വ്യാഴാഴ്ച മാത്രം 427 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ഇറ്റലിയിലെ ആകെ മരണനിരക്ക് 3,405 ആയി ഉയര്‍ന്നു. ബുധനാഴ്ച 475 പേരാണ് ഇറ്റലിയില്‍ മരിച്ചത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 3245 പേരാണ് ഇതുവരെ മരണപ്പെട്ടത്.
അതേസമയം ചൈനയില്‍ 81154 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 71,150 പേര്‍ രോഗ മുക്തരായി. ഇറ്റലിയില്‍ 41035 പേര്‍ക്കാണ് വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4440 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകള്‍ ഗണ്യമായി കുറയ്ക്കാന്‍ ചൈനയ്ക്ക് സാധിച്ചെങ്കിലും ഇറ്റലിയില്‍ കൊറോണ കേസുകളില്‍ കുറവില്ല. ചൈനയില്‍ വ്യാഴാഴ്ച 39 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. 24 മണിക്കൂറിനുള്ളില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈനയ്ക്ക് സമാനമായ പ്രതിരോധ നടപടികളിലൂടെയാണ് ഇറ്റലിയും കടന്നുപോകുന്നത്. മാര്‍ച്ച് 12 മുതല്‍ ജനങ്ങളെ പുറത്തിറങ്ങുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണ് ഇറ്റലി. എല്ലാവരോടും വീടുകള്‍ക്കുള്ളില്‍ കഴിയാനാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡ് പിടിപെട്ടു മരിച്ചവരെ അടക്കംചെയ്തു സെമിത്തേരി നിറഞ്ഞതോടെ വടക്കന്‍ ഇറ്റലിയില്‍ കൂട്ടത്തോടെ മൃതദേഹങ്ങള്‍ നീക്കംചെയ്തു. ബെര്‍ഗാമോയില്‍നിന്നു ബുധനാഴ്ച രാത്രിയാണ് സൈനിക വാഹനങ്ങളില്‍ മൃതദേഹങ്ങള്‍ മാറ്റിയത്.
ബെര്‍ഗാമോയില്‍ 4,300 പേര്‍ക്കാണു കോവിഡ്- 19 പിടിപെട്ടത്. ഇവരില്‍ 93 പേര്‍ മരിച്ചു. മോര്‍ച്ചറികളെല്ലാം നിറഞ്ഞു. ദിവസം കോവിഡ് ബാധിച്ചു മരിച്ചവരുടേതുമാത്രമായി 24 മൃതദേഹങ്ങള്‍ വരെയാണ് കൈകാര്യം ചെയ്യേണ്ടിവരുന്നത്. ഇപ്പോള്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ അടുത്ത പ്രവിശ്യകളിലേക്കാണു നീക്കുന്നത്. കഴിഞ്ഞ ദിവസം 15 സൈനിക ട്രക്കുകളിലാണ് മൃതദേഹങ്ങള്‍ നീക്കിയത്.
ജപ്പാന്‍ കഴിഞ്ഞാല്‍ ശതമാനക്കണക്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുതിര്‍ന്ന ആളുകളുള്ള രാജ്യമാണ് ഇറ്റലി. ഇറ്റലിയില്‍ മരിച്ചവരില്‍ 87 ശതമാനവും 70 വയസിനുമേലുള്ളവരാണ്. കൊറോണയെ തുടര്‍ന്ന് യൂറോപ്പിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാണ്.