വാഷിങ്ടണ്‍ : കോവിഡ് 19 മഹാമാരിയില്‍ 24 മണിക്കൂറിനിടെ ഒരു രാജ്യത്തുണ്ടായ ഏറ്റവും വലിയ മരണസംഖ്യ അമേരിക്കയില്‍ . 24 മണിക്കൂറിനിടെ യുഎസില്‍ പൊലിഞ്ഞത് 4,591 ജീവനുകളാണ്. വ്യാഴാഴ്ച രാത്രി 8.30 വരെയുള്ള കണക്കുകളാണ് ജോണ്‍ ഹോപിന്‍സ് സര്‍വകലാശാല പുറത്തുവിട്ടത്. യുഎസില്‍ ബുധനാഴ്ച 2,569 പേര്‍ മരിച്ചതായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യ.
യുഎസില്‍ ഇതുവരെ കോവിഡ് ബാധിച്ച് 34,641 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യത്തു 678,144 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. യുഎസിലെ പ്രധാന നഗരങ്ങളായ ന്യൂയോര്‍ക്, ന്യൂജഴ്സി എന്നിവയാണ് വൈറസിന്റെ പ്രഭവ കേന്ദ്രങ്ങള്‍ . ന്യൂയോര്‍ക്കില്‍ മാത്രം 2,26,000ത്തോളം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും 16,106 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂജഴ്സിയില്‍ 3518 പേര്‍ ഇതുവരെ മരിച്ചു, 75,000ത്തോളം പേര്‍ക്ക് രോഗബാധയും സ്ഥിരീകരിച്ചു.
യുഎസ് സെന്റ്ര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ ഏപ്രില്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം യുഎസില്‍ രോഗം ബാധിച്ചവരില്‍ 4 ശതമാനവും ഏഷ്യന്‍ വംശജരും മൂന്നിലൊന്ന് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുമാണ്. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും യുഎസിനേക്കാള്‍ ബഹുദൂരം പിന്നിലാണ് മറ്റു രാജ്യങ്ങള്‍ .
ഇത്തരത്തില്‍ രൂക്ഷമായ സാഹചര്യം നിലനില്‍ക്കുമ്പോഴും രാജ്യത്തെ സ്ഥിതി മെച്ചപ്പെട്ടെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടത്. മുന്‍കൂട്ടി കണ്ട് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രതിസന്ധിഘട്ടം മറികടക്കാനായെന്ന് അദ്ദേഹം പറഞ്ഞു. പതിനാലു ദിവസം നീണ്ടു നില്‍ക്കുന്ന, മൂന്നു ഘട്ടങ്ങളായി വിപണികള്‍ തുറന്നേക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ചില സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തുമെന്നും ഇത് ഗവര്‍ണര്‍മാരുമായി ചേര്‍ന്ന് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങള്‍ മരണനിരക്ക് ഒളിച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.