വാഷിങ്ടണ്‍ :കോവിഡ് ഏറ്റവും നാശം വിതച്ചു കൊണ്ടിരിക്കുന്ന അമേരിക്കയില്‍ രണ്ടുമാസത്തേയ്ക്കു കുടിയേറ്റം തടഞ്ഞു കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇതോടെ ഗ്രീന്‍കാര്‍ഡിനപേക്ഷിച്ച ആയിരക്കണക്കിന് ഇന്ത്യക്കാരുടെ കാര്യം അനിശ്ചിതത്വത്തിലായി. 60 ദിവസത്തിനു ശേഷവും കുടിയേറ്റ നിരോധനം നീട്ടുവെക്കുമോ ഇല്ലയോ എന്നത് അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പരിഗണിക്കുമെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം ദിവസം ട്രംപ് പറഞ്ഞത്. അതുകൊണ്ടുതന്നെ അമേരിക്കയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ സമീപ ഭാവിയിലൊന്നും ഒരു മാറ്റത്തിന് സാധ്യതയില്ല. ഇത് ഇന്ത്യക്കാര്‍ക്കു വലിയ തിരിച്ചടിയാവും
കുടിയേറ്റം നിര്‍ത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ച് കഴിഞ്ഞു. അമേരിക്കക്കാരുടെ ജോലി സംരക്ഷിക്കാനാണിതെന്നാണ് ട്രംപ് സര്‍ക്കാര്‍ പറയുന്നത്.
"നമ്മുടെ രാജ്യത്ത് തൊഴിലെടുക്കുന്ന അമേരിക്കക്കാരെ സംരക്ഷിക്കാന്‍ ഗ്രീന്‍കാര്‍ഡിനപേക്ഷിച്ചവരുടെ കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ ഒപ്പുവെച്ചു. നമ്മുടെ സമ്പദ്ഘടന തുറക്കുന്നതോടെ തൊഴിലില്ലാത്ത അമേരിക്കകാര്‍ക്ക് ആദ്യ ജോലി സാധ്യതകള്‍ ഉറപ്പാക്കാന്‍ തിലൂടെ സാധിക്കും"- ഉത്തരവില്‍ ഒപ്പുവെച്ച കാര്യം പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു കോടിയിലധികം തൊഴിലാളികളാണ് യുഎസില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്. ഇതു റെക്കോര്‍ഡാണ്.
എച്ച്-1ബി വിസ താത്ക്കാലികമായതിനാല്‍ നോണ്‍-ഇമിഗ്രന്റ് വീസയായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. എച്ച്-1ബി പുതുക്കി ക്രമേണ ഗ്രീന്‍ കാര്‍ഡ് നേടുന്നവരെയാണ് ഇമിഗ്രന്റ് എന്ന് കണക്കാക്കുന്നത്. മറ്റു രാജ്യങ്ങളും അമേരിക്കയുടെ പാത പിന്തുടരുമോ എന്നതാണ് പ്രധാന ആശങ്ക. കാരണം സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ കൊറോണ ഏല്‍പ്പിച്ച ആഘാതം അത്ര വലുതാണ്.