ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 മഹാമാരിയുടെ കെടുതിയിലാണ് ലോകരാജ്യങ്ങള്‍. അമേരിക്കയടക്കം വന്‍ ശക്തികളെല്ലാം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അവസരം മുതലാക്കി ചൈനയുടെ സൈനീകനീക്കം. കാലങ്ങളായി തര്‍ക്കത്തിലുള്ള ദക്ഷിണ ചൈനാക്കടലിന്റെ അവകാശം ഉറപ്പിക്കാന്‍ ചൈന സൈനിക നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
എന്നാല്‍ കൊറോണപ്പോരാട്ടത്തിലാണെങ്കിലും ചൈനയുടെ ഈ നീക്കം മണത്തറിഞ്ഞ അമേരിക്ക മൂന്ന് യുദ്ധക്കപ്പലുകള്‍ ഇവിടേക്ക് അയക്കുകയും ചെയ്തതോടെ മേഖല കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്. ദക്ഷിണ ചൈനാക്കടലില്‍ ഇടപെടാന്‍ റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ജപ്പാനും വെറുതെയിരിക്കാനാവില്ല.
ഈ മേഖല കൈവശപ്പെടുത്താന്‍ പതിറ്റാണ്ടുകളായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അമേരിക്ക , ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പാണ് ചൈനയെ ഈ നീക്കത്തില്‍ നിന്ന് ഇതുവരെ തടഞ്ഞു നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകത്തെ വന്‍ശക്തികളെല്ലാം കോവിഡ് വ്യാപനത്തില്‍ തളര്‍ന്നിരിക്കുന്നതിനാല്‍ ഇത് സുവര്‍ണാവസമായി കണ്ടാണ് ചൈനയുടെ ഈ നീക്കം.
മലേഷ്യ, ഫിലിപ്പീന്‍സ്, വിയ്റ്റ്‌നാം, തായ് വാന്‍, ബ്രൂണൈ തുടങ്ങിയ സമീപത്തെ നിരവധി കുഞ്ഞന്‍ രാജ്യങ്ങള്‍ ദക്ഷിണ ചൈന കടലിന് അവകാശവാദം ഉന്നയിച്ച് വര്‍ഷങ്ങളായി രംഗത്തുള്ളത് ഇവിടുത്തെ സംഘര്‍ഷാവസ്ഥ വര്‍ധിപ്പിച്ചിരിക്കുകയാണ്. മേഖലയിലെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ഈ പ്രദേശത്തിനുള്ള പ്രാധാന്യമേറെയാണ് . അവകാശതര്‍ക്കം നിലനില്‍ക്കുന്ന ദ്വീപുകളില്‍ ചൈന 2015ല്‍ തന്നെ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ജപ്പാനെയും അമേരിക്കയെയും ചൊടിപ്പിച്ചിരുന്നു. ചൈന തങ്ങളുടെ സൈനിക ശക്തി ഉപയോഗിച്ച് മേഖലയിലെ ചെറുരാജ്യങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കിയിരിക്കുകയാണെന്നാണ് അമേരിക്കയുടെ ആരോപണം.
മേഖലയില്‍ സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഒരു കൃത്രിമ ദ്വീപ് ചൈന നിര്‍മ്മിച്ച് വരുന്നുണ്ടെന്നും സാറ്റലൈറ്റ് ഇമേജുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
സമീപത്തുള്ള പാറക്കെട്ടില്‍ ദ്വീപു നിര്‍മ്മാണത്തിന് മണല്‍ വിതറുന്ന ചൈനീസ് കപ്പലുകളുടെ ചിത്രങ്ങള്‍ 2015ല്‍ പുറത്ത് വരികയും ചെയ്തിരുന്നു. ജെയിംസ് ഡിഫെന്‍സ് വീക്ക്ലിയിലെ സെക്യൂരിറ്റി അനലിസ്റ്റാണ് ആശങ്കകളുയര്‍ത്തുന്ന പ്രസ്തുത ഫോട്ടോഗ്രാഫുകള്‍ പുറത്ത് വിട്ടത്. സമീപത്തുള്ള സുബു പാറക്കൂട്ടങ്ങളില്‍ 3000 മീറ്റര്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചുവെന്നാണ് ഈ ഫോട്ടോഗ്രാഫുകള്‍ വെളിപ്പെടുത്തുന്നത്. സുപ്രധാനമായ കപ്പല്‍പ്പാതയായ പാര്‍സല്‍ ഐലന്റുകളിലേക്ക് റണ്‍വേ നീട്ടാനുള്ള പ്രവൃത്തിയും ചൈന തുടങ്ങിയിരുന്നു.