വെല്ലിങ്ടണ്‍: അവസാന കോവിഡ് രോഗിയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവായതോടെ ന്യൂസിലന്‍ഡില്‍ സജീവ കോവിഡ് രോഗികളില്ല. 48 മണിക്കൂറായി രോഗഗലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗമുക്തി നേടിയതായി കണക്കാക്കുന്നുവെന്നും രോഗിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് പറഞ്ഞു.
ഈ നാഴികക്കല്ല് ഒരു നല്ല വാര്‍ത്തായാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആഷ്‌ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു. "ഫെബ്രുവരി 28 ന് ശേഷം ആദ്യമായി സജീവമായ കേസുകളൊന്നുമില്ലെന്നത് തീര്‍ച്ചയായും ഞങ്ങളുടെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ, കോവിഡിനെതിരേ തുടരുന്ന ജാഗ്രത അനിവാര്യമായി തുടരും." - അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
അവസാന രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇത് 50 വയസ്സിനടുത്തുള്ള ഒരു സ്ത്രീയാണെന്നാണ് വിവരം. ഓക്ക്‌ലാന്‍ഡിലെ ഒരു നഴ്‌സിംഗ് ഹോമില്‍ ഇവര്‍ ചികിത്സയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1154 കോവിഡ് കേസുകളും 22 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 17 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തിങ്കളാഴ്ച വരെ ഒരാഴ്ചയിലേറെയായി രാജ്യത്ത് ഒരു സജ്ജീവ കേസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതില്‍ ന്യൂസിലാന്‍ഡ് പ്രശംസ നേടിയിരുന്നു. ഏഴ് ആഴചയായി തുടര്‍ന്ന ലോക്ക് ഡൗണ്‍ വൈറസ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞമാസമാണ് പിന്‍വലിച്ചത്.
ലോക്ക്ഡൗണ്‍ കാലത്തു കുടുംബവുമായി വിനോദയാത്ര നടത്തിയ ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്കിനെ ധനകാര്യ സഹമന്ത്രിയായി പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ തരംതാഴ്ത്തിയിരുന്നു. രാജ്യത്ത് സാധാരണ സാഹചര്യങ്ങളായിരുന്നുവെങ്കില്‍ നിയമലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കുമായിരുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും പങ്കാളിയായതിനാലാണ് നടപടി ചുരുക്കിയതെന്നും പ്രധാനമന്ത്രി ജസീന്ദ പറഞ്ഞിരുന്നു. ഡേവിഡ് ക്ലാര്‍ക്കില്‍ നിന്ന് താനും ന്യൂസിലാന്‍ഡും നല്ല പ്രവര്‍ത്തികളാണ് പ്രതീക്ഷിക്കുന്നതെന്നും ജസീന്ദ പറഞ്ഞു. കൊറോണ പ്രതിരോധത്തിലും ലോകത്തിനു മാതൃകയായിരുന്നു ജസീന്ദ.