ന്യൂഡല്‍ഹി: ഇന്ത്യ-ചൈന യുദ്ധഭീതി സൃഷ്ടിച്ച്‌കൊണ്ട് കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ പ്രകോപനമില്ലാതെയുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ കേണലിനും രണ്ട് സൈനികര്‍ക്കും വീരമൃത്യു. ഗാല്‍വന്‍ വാനിയില്‍ നടന്ന സംഘര്‍ഷത്തിലാണ് ഒരു ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടില്ല . കല്ലെറിഞ്ഞാണ് കൊല്ലുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ആന്ധ്ര സ്വദേശിയായ കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 16 ബിഹാര്‍ ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണ് സന്തോഷ് ബാബു. ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുണ്ട്. ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ ശക്തമായ സൈനികനീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
1975-ന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈന കടന്നുകയറ്റം പതിവാക്കിയതോടെ ഇരുഭാഗത്തേയും സൈനികര്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. സൈനിക തലത്തിലെ ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവില്‍ ചൈനീസ് സൈന്യം മൂന്നു കിലോമീറ്ററോളം പിന്മാറിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ഇന്നലെ രാത്രി വീണ്ടും ഏറ്റുമുട്ടലുണ്ടായത്.
ഗാല്‍വാനില്‍ ഇന്ത്യ നടത്തുന്ന റോഡ് നിര്‍മ്മാണം ഉപേക്ഷിക്കണമെന്നാണ് ചൈനയുടെ ആവശ്യം. ഈ റോഡ് വന്നാല്‍ അതിര്‍ത്തിയിലേക്കുള്ള ഇന്ത്യന്‍ സൈന്യത്തിന് വരവ് സുഗമമാകും. ഈ റോഡിനെ ചൊല്ലി ഇരുപക്ഷത്തേയും സൈനികര്‍ തമ്മില്‍ ഉന്തും തള്ളും പതിവായിരുന്നു. കല്ലേറും നടന്നിട്ടുണ്ട്. എന്നാല്‍ 1975ന് ശേഷം വെടിവയ്പ് ഉണ്ടായിട്ടില്ലായിരുന്നു.
കഴിഞ്ഞ ദിവസം ലഡാക്ക് അതിര്‍ത്തിയില്‍ നാലിടത്ത് ചൈന നുഴഞ്ഞുകയറ്റം നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്നിടങ്ങളില്‍ അതിക്രമിച്ചു കയറിയ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ചൈന പിന്മാറിയിരുന്നു. എന്നാല്‍ ഗാല്‍വാനിന്റെ കാര്യത്തില്‍ ചൈന കടുംപിടുത്തം തുടരുകയായിരുന്നു. ഗാല്‍വനില്‍ റോഡ് നിര്‍മ്മാണത്തില്‍ നിന്ന് നിന്ന് ഇന്ത്യ പിന്മാറിയാല്‍ പിന്മാറാമെന്ന നിലപാടാണ് ചൈനീസ് സൈന്യത്തിന്.
ലോകം മുഴുവന്‍ കൊറോണായോട് പൊരുതുന്നതിനിടെയാണ് യാതൊരു രാഷ്ട്രീയ- സാമൂഹ്യ പ്രതിബദ്ധതയുമില്ലാതെയുള്ള ചൈനയുടെ ഏക പക്ഷീയനടപടി. ലോകത്തു ചൈന ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്നതിനിടെയാണ് അതിന്റെ ശ്രദ്ധ മാറ്റാന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള ചൈനയുടെ പടനീക്കം. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനയുടെ തുടരെയുള്ള പ്രകോപനം കൃത്യമായ അജണ്ടയോടെയുള്ളതാണ്. ഒരു വശത്തു സൈനിക ചര്‍ച്ച, മറുവശത്തു പ്രകോപനം എന്ന തന്ത്രമാണ് ചൈന പരീക്ഷിക്കുന്നത്.
ചൈനയുമായുള്ള പ്രതിരോധത്തിലൂന്നിയുള്ള ഇന്ത്യയുടെ അതിര്‍ത്തി തന്ത്രവും തിരിച്ചടിയാകുന്നുണ്ട്. 1962 ലെ യുദ്ധത്തിലെ മേധാവിത്തമാണ് ചൈന പിന്നീട് അതിര്‍ത്തിയില്‍ കടന്നുകയറ്റം പതിവാക്കിയത്. ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതും അമേരിക്കയുമായി കൂടുതല്‍ അടുക്കുന്നതും ചൈനയെ അസ്വസ്ഥമാക്കുന്നുണ്ട്. കൊറോണോ വിഷയത്തില്‍ അമേരിക്കയും യൂറോപ്പും ചൈനക്കെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതും അവരെ വിറളി പിടിപ്പിക്കുന്നുണ്ട്. നെഹ്രുവിന്റെ കാലത്തെ 'ഇന്ത്യ -ചീന ഭായ് ഭായ്' ബന്ധത്തിനിടെയായിരുന്നു ചൈന ചതി തുടങ്ങിയത്. അത് ഏറിയും കുറഞ്ഞും പിന്നീട് തുടര്‍ന്നു.