വത്തിക്കാന്‍ സിറ്റി: വൈദികരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പൊലീസിനെ അറിയിക്കണമെന്ന് ബിഷപ്പുമാര്‍ക്ക് വത്തിക്കാന്റെ നിര്‍ദ്ദേശം. പൊലീസില്‍ അറിയിക്കാന്‍ നിയമപരമായി ബാധ്യതയില്ലെങ്കില്‍ പോലും ഇതിന് തയ്യാറാകണെമെന്നാണ് ലോകമെമ്പാടുമുള്ള ബിഷപ്പുമാര്‍ക്ക് വത്തിക്കാന്‍ നല്‍കിയ പുതിയ മാര്‍ഗ രേഖയില്‍ പറയുന്നത്.
ഇത്തരം പരാതികളില്‍ സഭയ്ക്കുള്ളില്‍ നടത്തുന്ന ആഭ്യന്തര അന്വേഷണം പക്ഷപാതപരമാണെന്ന വിമര്‍ശനം വരുന്നതിനിടെയാണ് വത്തിക്കാന്റെ തീരുമാനം. സമീപകാലത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള വൈദികരുടെ ലൈംഗികാത്രികമങ്ങള്‍ വര്‍ധിച്ചത് പരിഗണിച്ചാണ് പുതിയ മാര്‍ഗ രേഖ.
മാര്‍ഗരേഖയ്ക്ക് നിയമ പിന്‍ബലമില്ല. എന്നാല്‍ അന്വേഷണ, നിയമ നിര്‍വഹണ ഏജന്‍സികളുമായി സഹകരിക്കുന്നതില്‍ നിലവിലുള്ള വത്തിക്കാന്‍ നിയമത്തിന്റെ മുകളിലാണ് പുതിയ മാര്‍ഗ രേഖ. സഭയുടെ പഴയ നയ പ്രകാരം ഓരോ സ്ഥലത്തെയും പ്രാദേശിക നിയമം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ ലൈംഗിക കുറ്റ കൃത്യങ്ങള്‍ പൊലീസില്‍ അറിയിക്കേണ്ടതുള്ളൂ. എന്നാല്‍ നിയമപരമായി ഇങ്ങനെ ചെയ്യാന്‍ ബാധ്യതയില്ലാത്ത സന്ദര്‍ഭങ്ങളിലും കൂടുതല്‍ കുട്ടികള്‍ അതിക്രമത്തിനിരയാകാതിരിക്കാനായി സഭാധികാരികള്‍ നിര്‍ദ്ദിഷ്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊടുക്കണമെന്ന് പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.
ഒപ്പം നേരിട്ട് ലഭിക്കാത്ത ആരോപണങ്ങള്‍ പോലും തള്ളിക്കളയാന്‍ പാടില്ലെന്നും പ്രാഥമിക അന്വേഷണം നടത്താനുള്ള അടിസ്ഥാനമായി സോഷ്യല്‍ മീഡിയ പോസ്റ്റും കേള്‍വിക്കാര്‍ നല്‍കുന്ന വിവരവും പരിഗണിക്കാമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു.
ആരോപണ വിധേയനായ വൈദികന്‍ സംഭവ സമയത്ത് സ്ഥലത്തില്ല എന്ന് വ്യക്തമായാല്‍ മാത്രമേ ആരോപണത്തെ നിഷേധിക്കാന്‍ പറ്റൂ എന്നും മാര്‍ഗരേഖയില്‍ പറയുന്നു.