കേരളത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ച പ്രവാസികള്‍ യാത്ര റദ്ദാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്തിരിക്കുകയാണ്. കേരളത്തില്‍ സമൂഹ വ്യാപനം സ്ഥിരീകരിക്കുകയും സമ്പര്‍ക്ക രോഗികളുട എണ്ണം കുതിച്ചുയരുകയും ചെയ്തതോടെ പ്രവാസ ലോകം ആണ് തങ്ങള്‍ക്കു ഇപ്പോള്‍ സുരക്ഷിതം എന്ന ചിന്തയിലാണ് പ്രവാസികള്‍. കേരളത്തിലേയ്ക്കുള്ള വന്ദേഭാരത് വിമാനങ്ങള്‍ കാലിയായ സീറ്റുകളുമായാണ് പറക്കുന്നത്. അനുമതി തേടിയ ചാര്‍ട്ടേഡ് വിമാനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നേരത്തേ ഒരു ദിവസം അമ്പതിനും അറുപതിനും ഇടയില്‍ ചാര്‍ട്ടേഡ് വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തിയിരുന്നത്
എന്നാല്‍ ഇപ്പോള്‍ അത് അഞ്ചോ ആറോ വിമാനങ്ങള്‍ മാത്രമായി. നാട്ടിലേക്ക് എത്താന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നവര്‍പോലും യാത്രയില്‍ നിന്ന് പിന്മാറുകയാണ്. ഗള്‍ഫില്‍ പലയിടത്തും പ്രഖ്യാപിച്ച ചാര്‍ട്ടര്‍ സര്‍വീസില്‍ നിന്ന് പലരും പിന്‍വാങ്ങി.
പല വിമാനങ്ങളും ആളില്ലാത്തതിനാല്‍ റദ്ദാക്കി. യു.എ.ഇയിലാണ് പ്രധാനമായും വിമാനങ്ങളില്‍ യാത്രക്കാര്‍ കുറഞ്ഞത്. ആഴ്ചയില്‍ രണ്ടോ മൂന്നോ സര്‍വീസുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
പഴയ തിരക്കൊഴിഞ്ഞതോടെ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഉണ്ടായിരുന്ന വന്ദേഭാരത് ഹെല്‍പ്പ് ഡെസ്‌ക്കുകളും തല്‍ക്കാലം നിര്‍ത്തി. എംബസി, കോണ്‍സുലേറ്റ് വഴി രജിസ്റ്റര്‍ ചെയ്ത പലരും പിന്‍വാങ്ങിയെന്നാണ്.
യു.എ.ഇയില്‍ നിന്നും മടങ്ങാന്‍ അഞ്ച് ലക്ഷത്തിലേറെ പേരാണ് എംബസി, കോണ്‍സുലേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ രണ്ട് ലക്ഷം പേര്‍ ഇതിനകം മടങ്ങി. ഖത്തറില്‍ നിന്നും വന്ദേഭാരത് വിമാങ്ങള്‍മാത്രമാണ് ഇന്ത്യയിലേക്കുള്ളത്. സൗദിയിലും കുവൈത്തിലും ഒമാനിലും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ യാത്രക്കാരില്ലെന്നാണ് വിവരം. നേരത്തെ വിമാനത്തില്‍ ഒരു സീറ്റെങ്കിലും കിട്ടാന്‍ വിഷമമായിരുന്നു. ഇപ്പോള്‍ സീറ്റുകള്‍ ധാരാളമാണ്.
പ്രവാസികള്‍ക്ക് ഇന്ത്യയില്‍ 28 ദിവസമാണ് ക്വാറന്റീന്‍ കാലാവധി. ക്വാറന്റൈന്‍ അവധിയുടെ സിംഹഭാഗവും അപഹരിക്കും. മാത്രമല്ല ക്വാറന്റൈന്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കഷ്ടകാലത്തിന് കോവിഡ് പിടിപെട്ടാല്‍ കാര്യങ്ങളെല്ലാം അവതാളത്തിലാകും. നിശ്ചിത ദിവസത്തിനകം തിരികെയെത്തി ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ ഉളള ജോലിയും നഷ്ടമാകും. ഫാമിലിയായി നാട്ടിലേയ്ക്ക് വരുക എന്നത് ഇന്നത്തെ അവസ്ഥയില്‍ വലിയ റിസ്ക് ആയിരിക്കും എന്നാണ് പ്രവാസി മലയാളികള്‍ പറയുന്നത്.