മൂന്നാം ലോക മഹായുദ്ധം ബഹിരാകാശത്തിനുവേണ്ടിയാകുമെന്ന മുന്നറിയിപ്പുകള്‍ ശരിവച്ചു പുതിയ പോര്‍മുഖം തുറന്നു റഷ്യ. ശീതയുദ്ധകാലത്തു ആരംഭിച്ച ബഹിരാകാശ മേധാവിത്തത്തിനായുള്ള അമേരിക്കന്‍ -സോവിയറ്റ് യൂണിയന്‍ മത്സരം പില്‍ക്കാലത്തു നാറ്റോ - റഷ്യ മത്സരമായി മാറുകയാണ്. മേധാവിത്തമല്ല പിടിച്ചെടുക്കലിന്റെ കാലമാണിത്. ഇപ്പോഴിതാ ബഹിരാകാശത്തുള്ള മറ്റു രാജ്യങ്ങളുടെ സാറ്റ് ലൈറ്റുകളെ നശിപ്പിക്കാന്‍ തക്ക ആയുധ സാറ്റ് ലൈറ്റ് റഷ്യപരീക്ഷിച്ചതായി അമേരിക്കയും ബ്രിട്ടനും യുകെയും വെളിപ്പെടുത്തി. ജൂലൈ 15 നാണ് റഷ്യയുടെ ഈ സാറ്റ് ലൈറ്റ് പരീക്ഷണം നടന്നത്. ഈ പരീക്ഷണത്തിന് എതിരെ അമേരിക്കയും ബ്രിട്ടണും ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് റഷ്യയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ഇത്തരത്തിലുള്ള റഷ്യയുടെ നീക്കം ആശങ്കാജനകമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വ്യക്തമാക്കി. മുന്‍പ് തന്നെ യുഎസ് റഷ്യയുടെ സാറ്റ്ലൈറ്റ് പരീക്ഷണങ്ങളെ കുറിച്ചുള്ള ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ ഇതോടൊപ്പം തന്നെ ആദ്യമായി യുകെയും തങ്ങളുടെ ആശങ്ക അറിയിച്ചിരിക്കുകയാണ്. റഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളെ ബാധിക്കുകയില്ല എന്നുള്ള ബ്രിട്ടന്റെ നിരീക്ഷണത്തിന് ദിവസങ്ങള്‍ക്കകമാണ് യുകെയുടെ ഭാഗത്തുനിന്നും ഇത്തരമൊരു പ്രതികരണം വന്നിരിക്കുന്നത്.
ഒരു ആയുധത്തിനുള്ള എല്ലാ പ്രത്യേകതകളോടും കൂടിയാണ് പുതിയ സാറ്റ് ലൈറ്റ് റഷ്യ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് യു കെ സ്പേസ് ഡയറക്ടറേറ്റ് ഹെഡ്, എയര്‍ വൈസ് മാര്‍ഷല്‍ ഹാര്‍വെയ് സ്മിത്ത് പറഞ്ഞു. ഇത് വിവിധ രാജ്യങ്ങളുടെ കൃത്രിമോപഗ്രഹങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് ബ്രിട്ടീഷ് സ്പേസ് ഡയറക്ടറേറ്റ് പറയുന്നത്. റഷ്യയുടെ കോസ്മോസ് 2543 എന്ന കൃത്രിമോപഗ്രഹത്തില്‍ നിന്നും വിക്ഷേപിച്ച ഈ മിസൈല്‍ മറ്റൊരു ഉപഗ്രഹത്തേയും ലക്ഷ്യം വച്ചിരുന്നില്ലെങ്കിലും ഒരു റഷ്യന്‍ ഉപഗ്രഹത്തിന് അടുത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തിലുള്ള നീക്കങ്ങള്‍ നിലവിലുള്ള സമാധാനം തകര്‍ക്കും എന്നും അതിനാല്‍ റഷ്യ തങ്ങളുടെ പരിശ്രമത്തില്‍ നിന്നും പിന്മാറണമെന്നും ഹാര്‍വെയ് സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ബഹിരാകാശത്ത് പരീക്ഷണങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നും, അത് തികച്ചും സമാധാനപരമായി ആയിരിക്കണമെന്നുമുള്ള കരാറില്‍ ഒപ്പിട്ടിരിക്കുന്ന നൂറോളം രാജ്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് യു എസ്, യു കെ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍. ബഹിരാകാശത്തേക്ക് ഒരിക്കലും ആയുധങ്ങള്‍ അയക്കരുത് എന്ന നിര്‍ദ്ദേശവും ഈ കരാറിലുണ്ട്.
അമേരിക്കയുടേയും സഖ്യകക്ഷികളുടെയും ബഹിരാകാര സംവിധാനങ്ങള്‍ക്കുള്ള ഭീഷണി ആണിത്. മുമ്പ് റഷ്യ ചെറിയ രീതിയില്‍ ബഹിരാകാശ യുദ്ധ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത്ര വിപുലമായ തോതില്‍ ഇതാദ്യമായാണ്.
ഉപഗ്രഹങ്ങളെ നശിപ്പിച്ച് പല അടിയന്തര സേവനങ്ങളേയും നശിപ്പിക്കാന്‍ വഴിയൊരുക്കുന്നതാണിത്.ഒരു കൃത്രിമോപഗ്രഹത്തിനോട് ഘടിപ്പിച്ചാണ് ഈ ആയുധം റഷ്യ ബഹിരാകാശത്തേക്ക് അയച്ചത്. ഭൂമിയില്‍ നിന്നും ഉയര്‍ന്ന് പൊങ്ങിയതിന്റെ പതിനൊന്നാം ദിവസം അത് ഉപഗ്രഹത്തില്‍ നിന്നും വിച്ഛേദിക്കപ്പെട്ടു.ഇതിനു മറുപടിയുമായി അമേരിക്കയും കൂട്ടാളികളും കൂടി എത്തുന്നതോടെ ബഹിരാകാശം യുദ്ധ മുഖമായി മാറാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇത് ഇന്ത്യയടക്കം വിക്ഷേപിച്ചിട്ടുള്ള നൂറുകണക്കിന് കൃത്രിമോപഗ്രഹങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്നതാണ്.