കോവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നതിനൊപ്പം കൊറോണയെ ഏറ്റവും വേഗത്തില്‍ തിരിച്ചറിയാനുള്ള പരിശോധനാ രീതിയും വികസിപ്പിച്ചു ബ്രിട്ടന്‍. വെറും 90 മിനിറ്റുകള്‍ കൊണ്ട് കോവിഡും ഫ്‌ലൂവും തിരിച്ചറിയാന്‍ സാധിക്കുന്ന പുതിയ ടെസ്റ്റുകള്‍ ആണ് വരുന്നത്. കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക ചുവട് വയ്പായിരിക്കുമിത്. ' ഓണ്‍-ദി-സ്‌പോട്ട്' സ്വാബ് ടെസ്റ്റ്, ഡിഎന്‍എ ടെസ്റ്റ് എന്നീ രണ്ടു ടെസ്റ്റുകളിലൂടെ കോവിഡും സീസണല്‍ രോഗങ്ങളും തമ്മില്‍ വേഗത്തില്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് സവിശേഷത. യുകെയില്‍ അടുത്ത ആഴ്ച മുതല്‍ പുതിയ ടെസ്റ്റുകള്‍ നടപ്പിലാക്കി തുടങ്ങും. വിന്ററില്‍ യുകെയില്‍ ഫ്‌ലൂ പെരുകുന്ന വേളയില്‍ ഈ ടെസ്റ്റുകള്‍ വളരെയധികം പ്രയോജനപ്പെടുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നത്. ഈ സമയത്തു കോവിഡിന്റെ രണ്ടാം വ്യാപനവും ശക്തമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
നിലവില്‍ നാലില്‍ മൂന്ന് ടെസ്റ്റ് ഫലങ്ങളും പുറത്ത് വരാന്‍ ചുരുങ്ങിയത് 24 മണിക്കൂറുകളെങ്കിലും വേണ്ടിവരുന്നുണ്ട്. കാല്‍ഭാഗം ടെസ്റ്റുകളുടെ ഫലം പുറത്ത് വരാന്‍ രണ്ട് ദിവസത്തോളം കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഒന്നരമണിക്കൂര്‍ കൊണ്ട് ഫലം വരുന്ന പരിശോധന വരുന്നത്. കെയര്‍ഹോം ജീവനക്കാരിലും അന്തേവാസികളിലും സ്തിരമായി ടെസ്റ്റുകള്‍ അനുവര്‍ത്തിക്കുകയെന്ന ഭാരിച്ച ജോലി പുതിയ ടെസ്റ്റുകള്‍ നിലവില്‍ വരുന്നതോടെ യാഥാര്‍ഥ്യമാകും. ഉടന്‍ തന്നെ വിമാനത്താവളങ്ങള്‍ , ഓഫീസുകള്‍ , സ്കൂളുകള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയില്‍ പുതിയ ടെസ്റ്റുകള്‍ ഏര്‍പ്പെടുത്താനാവും. ഇതുവഴി ജനസംഖ്യയുടെ ഭൂരിഭാഗവും പരിശോധനയ്ക്ക് വിധേയമാക്കുന്നു. ചെലവ് നിലവിലെ ടെസ്റ്റുകള്‍ക്ക് സമാനമോ വിലകുറഞ്ഞതോ ആണെന്ന് പറയുന്നു - അവയ്ക്ക് സ്വകാര്യ മേഖലയില്‍ 18 പൗണ്ടാണ് പക്ഷേ എന്‍എച്ച്എസിന് കുറവാണ്.
പുതിയ ടെസ്റ്റുകള്‍ രംഗത്തെത്തുന്നതോടെ ടെസ്റ്റിംഗ് കിറ്റുകളുടെ പരിമിതി മാറുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ റാപ്പിഡ് സ്വാബ് ടെസ്റ്റുകളുടെ അര മില്യണോളം കിറ്റുകള്‍ അടുത്ത ആഴ്ച മുതല്‍ അഡല്‍റ്റ് കെയര്‍ സെറ്റിംഗ്‌സുകളിലും ലാബുകളിലും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മില്യണ്‍ കണക്കിന് സ്വാബുകള്‍ വരും മാസങ്ങളില്‍ രാജ്യമാകമാനം ലഭ്യമാക്കും.
നോസ് സ്വാബുകളെ വിശകലനം ചെയ്യാന്‍ സാധിക്കുന്ന ഡിഎന്‍എ ടെസ്റ്റ് മെഷീനുകളും കൂടുതലായി ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം മെഷീനുകള്‍ ഇപ്പോള്‍ തന്നെ ലണ്ടനിലെ എട്ട് ഹോസ്പിറ്റലുകളില്‍ ഉപയോഗിച്ച് വരുന്നുണ്ട്. സെപ്റ്റംബര്‍ മുതല്‍ ഇത്തരം മെഷീനുകള്‍ കൂടുതലായി വിവിധ എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ ലഭ്യമാക്കുന്നതായിരിക്കും. ഇത്തരം ഏതാണ്ട് 5000 മെഷീനുകളിലൂടെ വരും മാസങ്ങളില്‍ 5.8 മില്യണ്‍ ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.