മോസ്‌കോ: കോവിഡ് പ്രതിരോധ വാക്‌സിനുള്ള ലോക രാഷ്ട്രങ്ങളുടെ ഓട്ടത്തിനിടെ ഒന്നാമതെത്തി റഷ്യ. ലോകത്ത് ആദ്യമായി കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്ന രാജ്യമായി റഷ്യ മാറി. പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുടിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ആരോഗ്യവകുപ്പ് വാക്‌സിന് അംഗീകാരം നല്‍കിയെന്നും ഉപയോഗത്തിന് തയാറാണെന്നും അറിച്ചതായി പുടിന്‍ വ്യക്തമാക്കി. മാത്രമല്ല, തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വിജയകരമായി വാക്‌സിന്‍ നല്‍കിയെന്നും പുടിന്‍ പ്രഖ്യാപിച്ചു. കൃത്യമായ പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും കൊറോണ വൈറസില്‍ നിന്ന് ശാശ്വത പ്രതിരോധശേഷി വാഗ്ദാനം ചെയ്യുകയും സുരക്ഷിതവുമാണെന്നു പുടിന്‍ വ്യക്തമാക്കി.
വാക്‌സിന്‍ ഉപയോഗിക്കുന്നതിന്റെ പൂര്‍ണ്ണ സുരക്ഷയും അതിന്റെ കാര്യക്ഷമതയും ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ക്ക് രണ്ട് ഷോട്ടുകള്‍ വാക്‌സിന്‍ ലഭിച്ചുവെന്നും സുഖമായിരിക്കുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
'അവര്‍ പരീക്ഷണത്തില്‍ പങ്കെടുത്തു. ആദ്യത്തെ വാക്‌സിന്‍ കുത്തിവച്ച ദിവസം തന്റെ മകള്‍ക്ക് 38 ഡിഗ്രി സെല്‍ഷ്യസ് താപനിലയുണ്ടായിരുന്നുവെന്ന് പുടിന്‍ പറഞ്ഞു, അടുത്ത ദിവസം അത് വെറും 37 ഡിഗ്രി (98.6 ഫാരന്‍ഹീറ്റ്) ആയി കുറഞ്ഞു. രണ്ടാമത്തെ കുത്തിവയ്പ്പിനുശേഷം അവള്‍ക്ക് വീണ്ടും താപനിലയില്‍ നേരിയ വര്‍ധനയുണ്ടായി, പക്ഷേ പിന്നീട് എല്ലാം കഴിഞ്ഞു. അവള്‍ക്ക് സുഖം തോന്നുന്നു, ധാരാളം ആന്റിബോഡി ശരീരത്തില്‍ ഉത്പാദിപ്പിച്ചു കഴിഞ്ഞു.
രണ്ട് പെണ്‍മക്കളില്‍ മരിയ ആണോ കാറ്റെറിന ആണോ വാക്‌സിന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മെഡിക്കല്‍ തൊഴിലാളികള്‍, അധ്യാപകര്‍, മറ്റ് റിസ്‌ക് ഗ്രൂപ്പുകള്‍ എന്നിവരിലാണ് ആദ്യം കുത്തിവയ്പ് നടത്തുകയെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
വാക്‌സിന്റെ രജിസ്‌ട്രേഷന്‍ വ്യവസ്ഥകളോടെയാണ്. ഉത്പാദനം നടക്കുമ്പോള്‍ തന്നെ പരീക്ഷണങ്ങള്‍ തുടരുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു. ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
അമേരിക്കയും ബ്രിട്ടനും ഇന്ത്യയും ചൈനയുമടക്കം മരുന്ന് പരീക്ഷണം നടത്തി വരവെയാണ് റഷ്യയുടെ മുന്നേറ്റം. കൊറോണ രോഗികളില്‍ റഷ്യ ലോകത്തു നാലാമതാണ്.