റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശന പുന:പരിശോധന വേണമെന്ന് ഡബ്ലിയുഎച്ച്ഒ
ജനീവ: റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന. റഷ്യയിലെ ആരോഗ്യവിദഗ്ധരുമായി ഇത് സംബന്ധിച്ച് നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനാ വക്താവ് തരീക് ജാസര്‍വിച്ച് പറഞ്ഞു. 'എല്ലാ വാക്‌സിനുകളുടേയും ഫലവും സുരക്ഷയും സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തേണ്ടതുണ്ട്.', തരീക് പറഞ്ഞു.
നേരത്തെ കോവിഡിനെതിരായി ലോകത്തിലെ ആദ്യ വാക്സിന്‍ വികസിപ്പിച്ചെന്ന് റഷ്യ പറഞ്ഞിരുന്നു. പ്രസിഡന്റ് വ്ളാദിമര്‍ പുടിനാണ് കോവിഡ് വാക്സിന്‍ പുറത്തിറക്കിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്പുട്‌നിക് 5 എന്നാണ് വാക്‌സിന് റഷ്യ പേര് നല്‍കിയിരിക്കുന്നത്.
തന്റെ മകള്‍ സ്വയം ഈ കുത്തിവെപ്പ് സ്വീകരിച്ചിരുന്നെന്നും ഇത് അനുകൂല പ്രതികരണമാണ് നല്‍കിയതെന്നും പുടിന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മകള്‍ക്ക് പനി വര്‍ധിച്ചെങ്കിലും പിന്നീട് സാധാരണ നിലയിലെത്തിയെന്നും പുടിന്‍ പറഞ്ഞു. വാക്സിന്‍ സുരക്ഷിതമാണെന്നും ദീര്‍ഘകാല പ്രതിരോധ ശേഷി ഉണ്ടാക്കിയതായും വ്ളാദിമര്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് മൂന്നിന് നടന്നിരുന്നു.
റഷ്യന്‍ ഉപ പ്രധാനമന്ത്രി നല്‍കുന്ന വിവര പ്രകാരം ഓഗ്സറ്റ് മാസത്തില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് വാക്സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. അതേ സമയം റഷ്യയുടെ കോവിഡ് വാക്സിന്‍ പരീക്ഷണം ഘട്ടം പൂര്‍ണമായ പൂര്‍ത്തിയിട്ടുണ്ടോ എന്നതില്‍ ആഗോള തലത്തില്‍ സംശയമുണ്ട്.
റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. റഷ്യ വികസിപ്പിച്ചിരിക്കുന്നത് SARS-CoV-2 സ്‌പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ചുള്ള കൊവിഡ് വാക്‌സിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തില്‍ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജന്‍ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് മരുന്ന് തയാറാക്കിയിരിക്കുന്നതെന്ന് ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറയുന്നു.