ലോകം കോവിഡ് മഹാമാരിക്കു മുമ്പില്‍ അന്തിച്ചു നില്‍ക്കുകയാണ്. മരണം ലക്ഷങ്ങള്‍ പിന്നിട്ടു. പ്രതിദിനം ലക്ഷങ്ങളാണ് വൈറസ് ബാധിതരാവുന്നത്. മാസ്കുകളും സാമൂഹ്യ അകലം പാലിക്കലും അടച്ചിടലും ഒക്കെയായി ലോക രാജ്യങ്ങള്‍ വൈറസിനെ ചെറുക്കാന്‍ പണിപ്പെടുമ്പോള്‍ കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ ആഘോഷം പൊടിപൊടിക്കുന്നു. ആയിരക്കണക്കിന് പേര്‍ മാസ്‌കുകള്‍ ധരിക്കാതെ തോളോടുതോള്‍ ആഘോഷം നടത്തുന്നു.
വുഹാനിലെ മയ ബീച്ച് വാട്ടര്‍ പാര്‍ക്കിലെ ആഘോഷം കാഴ്ച വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഹോഹ വാട്ടര്‍ ഇലക്ട്രിക്കല്‍ മ്യൂസിക്കല്‍ ഫെസ്റ്റിവലില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പാര്‍ട്ടി ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോകരാജ്യങ്ങള്‍ കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കിക്കൊണ്ടിരിക്കെയാണ് വുഹാനിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്.
ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ മൂന്ന് മാസം കര്‍ശന ലോക്ഡൗണ്‍ ആണ് ചൈനയില്‍ ഏര്‍പ്പെടുത്തിയത്. മൂന്ന് മാസത്തിനു ശേഷം രോഗവ്യാപനം നിയന്ത്രിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും ചൈനയ്ക്ക് കഴിഞ്ഞു.
2020 ജനുവരി 23 നാണ് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പതിനേഴ് പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും 400 ലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്. ഒരാഴ്ചയ്ക്ക് ശേഷം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗമാണ് കോവിഡ് എന്നും നിയന്ത്രണങ്ങള്‍ ലോകരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടി വരുമെന്ന കണ്ടെത്തലില്‍ എത്തുകയും ചെയ്തു. പിന്നീടങ്ങോട്ട് പ്രതിരോധത്തിന്റെ നാളുകളായിരുന്നു.
ഏകദേശം 11 ലക്ഷത്തോളം പേര്‍ പൂര്‍ണ്ണമായും നിയന്ത്രണങ്ങളിലാക്കി. പതിനായിരക്കണക്കിന് പേര്‍ കര്‍ശന ക്വാറന്റീനിലാക്കി, പൊതുസ്ഥലങ്ങളിലെ കൂട്ടം ചേരലുകള്‍ ഒഴിവാക്കി- ഇതായിരുന്നു വുഹാനിലെ കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള ചൈനയുടെ പ്രധാന തന്ത്രം.
ഇതിന്റെ ഫലമായി രോഗവ്യാപനം കുറയാന്‍ തുടങ്ങി. മാര്‍ച്ച് എട്ടു മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിത്തുടങ്ങി. പിന്നീട് ഏപ്രില്‍ ആയപ്പോഴെക്കും ലോക്ഡൗണ്‍ പൂര്‍ണ്ണമായും ഒഴിവാക്കി. അതോടെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. സ്‌കൂള്‍ , സിനിമ തിയേറ്ററുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവ വീണ്ടും പുനരാരംഭിച്ചു. പ്രതിരോധ സംവിധാനങ്ങളായ മാസ്‌കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചും വുഹാനിലെ ജനത കോവിഡിനെ അകറ്റി നിര്‍ത്തി. ഇപ്പോള്‍ മാസ്‌കുകളും സാമൂഹിക അകലവും ഒഴിവാക്കാവുന്ന അവസ്ഥയിലെത്തി. വുഹാനയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വഴിയാണ് യൂറോപ്പിലും ഇന്ത്യയില്‍ ആദ്യമായി കേരളത്തിലും രോഗം സ്ഥിരീകരിച്ചത്. പിന്നീടത് കത്തിപ്പടര്‍ന്നു. ആറുമാസം പിന്നിട്ടപ്പോള്‍ കേരളത്തിലടക്കം സ്ഥിതി ഗുരുതരമാണ്.