വാഷിങ്ടണ്‍: കൊറോണ ബാധിച്ചു ആശുപത്രിയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില ആശങ്കാജനകം എന്ന് വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രസിഡന്റിന്റെ ജീവന്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു, അടുത്ത 48 മണിക്കൂര്‍ അദ്ദേഹത്തിന്റെ പരിചരണത്തിന്റെ കാര്യത്തില്‍ നിര്‍ണായകമാകും. പൂര്‍ണ്ണമായ തിരിച്ചുവരവിന്റെ പാതയിലാണ് ഞങ്ങള്‍ ഇപ്പോഴും' പ്രസ്സര്‍ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ് ഒരു റിപ്പോര്‍ട്ടറോട് പറഞ്ഞു. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ ചികില്‍സിക്കുന്നത്.
അതേസമയം, ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന് പനി മാറിയെന്നും മൂക്കൊലിപ്പ്, കഫകെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് കുറവുണ്ടെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ സീന്‍ കോണ്‍ലി പറഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെയും വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് മെഡിക്കല്‍ ടീമിലെ മറ്റൊരു അംഗം സീന്‍ ഡൂലി പറഞ്ഞു. കോവിഡിന് ഫലപ്രദമെന്ന് കരുതുന്ന റംഡിസിവിയര്‍ എന്ന മരുന്നാണ് ട്രംപിന് നല്‍കുന്നത്. അമേരിക്കയില്‍ കോവിഡിനെതിരേ അവസാന ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലുള്ള മരുന്നാണിത്.
74 കാരനായ ട്രംപിനു ശ്വസന പ്രശ്‌നങ്ങള്‍ ഉള്ളതായി കഴിഞ്ഞ ദിവസം റിപ്പാര്‍ട്ട് ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള' കോവിഡ് രോഗികള്‍ക്കായി താന്‍ വൈറസിനെതിരെ പോരാടുകയാണെന്ന് പറഞ്ഞുകൊണ്ട് ട്രംപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു. തനിക്ക് ലഭിക്കുന്ന ചികിത്സകള്‍ 'ദൈവത്തില്‍ നിന്നുള്ള അത്ഭുതങ്ങള്‍' ആണെന്നും പ്രഥമ വനിത മെലാനിയ ട്രംപിന്റെ ലക്ഷണങ്ങള്‍ തന്റേതിനേക്കാള്‍ കഠിനമല്ലെന്നും അവള്‍ക്കു തന്നെക്കാള്‍ വളരെ പ്രായം കുറവാണെന്നും തമാശ രൂപേണ നാലുമിനിറ്റുള്ള വീഡിയോയില്‍ ട്രംപ് പറഞ്ഞിരുന്നു. തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ ട്രംപ് വ്യക്തമാക്കി. നേരത്തെ വൈറ്റ് ഹൗസില്‍ നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം 74 കാരനായ ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് ട്രംപിന്റെ ഉപദേശകരില്‍ ഒരാളായ ഹോപ് ഹിക്‌സിനു കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാര പരിപാടികളില്‍ അടക്കം സജീവമായിരുന്നു അവര്‍. ദിവസങ്ങള്‍ക്ക് മുമ്പ് ക്ലീവ്‌ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടെ ഹോപ് ഹിക്‌സ് അംഗമായിരുന്നു. എയര്‍ഫോഴ്സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്സ്.
കോവിഡിന്റെ തുടക്കം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് കാര്യമായി സഹകരിക്കാതെ വെല്ലുവിളിക്കുന്ന പ്രകൃതമായിരുന്നു ട്രംപിന്റേത്. തനിക്ക് കോവിഡ് വരില്ലെന്നും മാസ്‌കും മറ്റ് പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അണുവിമുക്ത ലോഷന്‍ കുത്തിവച്ചാല്‍ മതിയെന്നും ചൂട് കൂടുമ്പോള്‍ കോറോണ തനിയെ നശിക്കുമെന്നുമൊക്കെയായിരുന്നു ട്രംപിന്റെ വാദങ്ങള്‍. ട്രംപിന്റെ കോവിഡ് പ്രതിരോധം തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു
കൊറോണ പിടിപെട്ടതോടെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലാകുന്നത്. ഓണ്‍ലൈന്‍ പ്രചാരണ മാര്‍ഗങ്ങള്‍ ഉപയോഗിക്കാമെങ്കിലും എല്ലാ സ്‌റ്റേറ്റുകളിലും നേരിട്ടെത്തി പ്രചാരണം നടത്തുന്നതായിരുന്നു ട്രംപിന്റെ രീതി.