വാഷിങ്ടണ്‍ : കോവിഡ് ചികിത്സയില്‍ അടുത്ത 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് നിഷ്കര്‍ഷിച്ചിരിക്കെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'തിരഞ്ഞെടുപ്പ് അഭ്യാസം'. അനുയായികളെ കാണാനും കൈവീശി കാണിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പകരാനാണ് ട്രംപ് ബെഡില്‍ നിന്നെഴുന്നേറ്റു വന്നത്. ട്രംപിനെ പ്രവൃത്തിക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നു. വളരെവേഗം പടരുന്നതും മരണകാരണമായേക്കാവുന്നതുമായ ഒരു വൈറസ് ബാധിച്ച ആളായിട്ടും ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിക്കുന്ന ഒരു പ്രസിഡന്റ് രാജ്യത്തെ ജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചോദിക്കുന്നു.
താ
ന് ആരോഗ്യവാനാണെന്ന് അനുയായികളെ ബോധ്യപ്പെടുത്താനാണ് ഞായറാഴ്ച വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ നിന്ന് ട്രംപ് പുറത്തുവന്നത്. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ആശുപത്രിക്ക് പുറത്തെത്തിയ ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുകയും കുറച്ചു സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു. കറുത്ത എസ് യു വിയില്‍ ആരാധകര്‍ക്കിടയിലൂടെ ട്രംപ് കടന്നുപോയപ്പോള്‍ 'ഐ ലവ് യു' എന്ന് ഉച്ചത്തില്‍ മുഴങ്ങി. ട്രംപിന്റെ ഒപ്പം സഞ്ചരിച്ചിരുന്ന രഹസ്യ വിഭാഗം ഉദ്യോഗസ്ഥന്മാര്‍ മെഡിക്കല്‍ ഫെയ്സ് മാസ്ക്, ഫെയ്സ് ഷീല്‍ഡ്, സുരക്ഷാ ഗൗണ്‍ എന്നിവ ധരിച്ചിരുന്നു.
'വാള്‍ട്ടര്‍ റീഡ് മികച്ച ആശുപത്രിയാണ്. അവര്‍ കര്‍ത്തവ്യം വളരെ മനോഹരമായി നിര്‍വഹിക്കുന്നുണ്ട്, ഞാന്‍ അതിന് നന്ദി രേഖപ്പെടുത്തുന്നു. കുറേ ഏറെയായി ആശുപത്രിക്ക് പുറത്ത് കാത്തുനില്‍ക്കുന്ന ആരാധകരെ സന്ദര്‍ശിക്കാന്‍ സമയം ആയെന്നു തോന്നുന്നു, ട്രംപിന് അഭിവാദ്യം ചെയ്യുന്ന പതാകകളുമായി അവര്‍ കാത്തു നിര്‍ക്കാന്‍ തുടങ്ങിയിട്ട് കുറേയായി, അവര്‍ രാജ്യത്തെ അത്രയധികം സ്നേഹിക്കുന്നു. ഞാനിത് നിങ്ങളോട് അല്ലാതെ മറ്റാരോടും പറയുന്നില്ല, ഇത് എങ്ങനെ ഉണ്ടാവും എന്ന് അറിയാന്‍ എനിക്ക് വലിയ ആകാംക്ഷയുണ്ട്. നമുക്കെല്ലാവര്‍ക്കും ആകാംക്ഷയുണ്ട്.
കോവിഡിനെ പറ്റി ഞാന്‍ നന്നായി പഠിച്ചു, സ്കൂളില്‍ പോയി പഠിക്കുന്നതുപോലെ പഠിച്ചു, പക്ഷേ പുസ്തകങ്ങളില്‍ നിന്നല്ല എന്ന് മാത്രം. ഇത് വളരെ ആവേശം ഉണര്‍ത്തുന്ന ഒരു കാര്യമാണ്. ഉടന്‍ തന്നെ ഞാന്‍ അതിനെ പറ്റി നിങ്ങള്‍ക്ക് കൂടുതല്‍ മനസ്സിലാക്കി തരാം' ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ വരവിനെ പറ്റി മാധ്യമപ്രവര്‍ത്തകര്‍ക് വിവരം നല്‍കിയിരുന്നില്ല.
ട്രംപിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ് എന്നും തുടര്‍ചികിത്സ അദ്ദേഹത്തിന് സൗകര്യപ്രദമായ വിധം വൈറ്റ് ഹൗസില്‍ നടത്തിയാല്‍ മതിയാകും. വൈറ്റ് ഹൗസ് ഡോക്ടര്‍ക്കാവും തുടര്‍ചികിത്സയുടെ ഉത്തരവാദിത്വം ഉണ്ടാവുക എന്ന് ഡോക്ടര്‍ ബ്രിയാന്‍ പറഞ്ഞു.
രോഗം മാറുന്നത് വരെ കോവിഡ് ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശമാണ് ട്രംപ് ലംഘിച്ചത്. ഇതിലൂടെ ട്രംപ് ആശുപത്രി പരിസരത്ത് സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഹനത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളും 14 ദിവസത്തെ ക്വാറന്റീനിലേക്ക് പോകേണ്ടി വന്നുവെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നു. വെറുമൊരു രാഷ്ട്രീയ പ്രഹസനത്തിന് വേണ്ടി ട്രംപ് അവരുടെ ജീവനാണ് അപകടത്തില്‍ പെടുത്തിയതെന്ന് വിമര്‍ശകര്‍ പറയുന്നു. അതേസമയം ട്രംപിനൊപ്പം കാറിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരും പിപിഇ കിറ്റടക്കമുള്ള സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നുവെന്ന് വിവാദത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.
ട്രംപിന്റെ ആരോഗ്യനില ആശങ്കാജനകം എന്ന് വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. 74 കാരനായ ട്രംപിനു ശ്വസന പ്രശ്‌നങ്ങള്‍ ഉള്ളതായി കഴിഞ്ഞ ദിവസം റിപ്പാര്‍ട്ട് ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള' കോവിഡ് രോഗികള്‍ക്കായി താന്‍ വൈറസിനെതിരെ പോരാടുകയാണെന്ന് പറഞ്ഞുകൊണ്ട് ട്രംപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു.
കോവിഡിന്റെ തുടക്കം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് കാര്യമായി സഹകരിക്കാതെ വെല്ലുവിളിക്കുന്ന പ്രകൃതമായിരുന്നു ട്രംപിന്റേത്. തനിക്ക് കോവിഡ് വരില്ലെന്നും മാസ്‌കും മറ്റ് പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അണുവിമുക്ത ലോഷന്‍ കുത്തിവച്ചാല്‍ മതിയെന്നും ചൂട് കൂടുമ്പോള്‍ കോറോണ തനിയെ നശിക്കുമെന്നുമൊക്കെയായിരുന്നു ട്രംപിന്റെ വാദങ്ങള്‍. ട്രംപിന്റെ കോവിഡ് പ്രതിരോധം തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു
കൊറോണ പിടിപെട്ടതോടെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് അവതാളത്തിലാകുന്നത്. ഇതുകൊണ്ടാണ് ആശുപത്രിയ്ക്ക് പുറത്തുവന്നു അണികളെ ആവേശം കൊള്ളിക്കാന്‍ ട്രംപ് തീരുമാനിച്ചത്.