ഹൂസ്റ്റണ്‍: അമേരിക്കയിലെ സ്‌കൂളില്‍ 18 വയസുകാരന്‍ നടത്തിയ വെടിവെപ്പില്‍ 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു. ടെക്‌സാസിലെ പ്രൈമറി സ്‌കൂളിലാണ് വെടിവെയ്പ്പില്‍ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊലപ്പെട്ടത് . സാന്‍ അന്റോണിയോയില്‍ നിന്ന് 70 മൈല്‍ ദൂരെ ഉവാള്‍ഡെയിലെ റോബ് പ്രൈമറി സ്‌കൂളിലാണ് ചൊവ്വാഴ്ച വെടിവെപ്പ് ഉണ്ടായത്. സാല്‍വഡോര്‍ റാമോസ് എന്ന 18 വയസുകാരനാണ് പ്രതിയെന്ന് ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. ഇയാളെ വെടിവച്ചുകൊന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് ലോക്കല്‍ പൊലീസ് പറഞ്ഞു.
സ്‌കൂളിലെ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വെടിയേറ്റത്. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. രണ്ട് വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്‌സാസ് ഗവര്‍ണര്‍ പറഞ്ഞു. 13 കുട്ടികളെ ചികിത്സയ്ക്കായി ഉവാള്‍ഡെ മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയതായും ഗവര്‍ണര്‍ അറിയിച്ചു.
സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് അക്രമി സ്‌കൂളി ല്‍ വെടിവെപ്പ് നടത്താനെത്തിയത്. 2021 നുശേഷം അമേരിക്കയില്‍ നടക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും രൂക്ഷമായ വെടിവെപ്പാണ് ടെക്‌സാസിലെ സ്‌കൂളിലുണ്ടായത്. 20 വിദ്യാര്‍ഥികളും ആറ് സ്‌കൂള്‍ ജീവനക്കാരുമാണ് അന്ന് കൊല്ലപ്പെട്ടതെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാന്‍ വൈറ്റ് ഹൗസ് നിര്‍ദ്ദേശം നല്‍കി. പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. നടന്നത് ഹൃദയഭേദകമായ സംഭവമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.