മാസങ്ങളായുള്ള യുദ്ധത്തിനിടെ ആദ്യമായി ഭക്ഷ്യ കയറ്റുമതിക്ക് യുക്രൈനും റഷ്യയും കരാറില്‍ ഒപ്പിട്ടു. ഗോതമ്പിന്റെയും മറ്റു ഭക്ഷ്യ ധാന്യങ്ങളുടെയും കയറ്റുമതിക്കായി യുക്രൈനിലെ കരിങ്കടല്‍ തീരത്തുള്ള തുറമുഖങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനുള്ള കരാറില്‍ ആണ് റഷ്യയും യുക്രൈനും ഒപ്പുവച്ചത് . തുര്‍ക്കിയുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും മദ്ധ്യസ്ഥതയില്‍ ഇസ്താംബൂളില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ സുപ്രധാന കരാര്‍ ഉണ്ടായത്.
റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് ഉയര്‍ന്ന് വന്ന ഭക്ഷ്യക്ഷാമം ഇതോടെ വലിയൊരു പരിധിവരെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും ശക്തമായിട്ടുണ്ട്. ലോകത്തിലെ തന്നെ ഭക്ഷ്യവസ്തുക്കളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായ റഷ്യയുടെയും യുക്രൈനിന്റെയും പ്രതിരോധ മന്ത്രിയും അടിസ്ഥാന സൗകര്യ വികസന മന്ത്രിയുമായിരുന്നു കരാറില്‍ ഒപ്പുവച്ചത്.
ഇത്തരമൊരു കരാറില്‍ എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല എന്ന് പറഞ്ഞ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറാസ് ഇതിനെ 'ലോകത്തിന്റെ കരാര്‍' എന്നായിരുന്നു വിശേഷിപ്പിച്ചത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒരുധാരണയില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാഷ്ട്രങ്ങള്‍ക്കും ചര്‍ച്ചക്ക് നിഷ്പക്ഷ വേദിയൊരുക്കിയ തുര്‍ക്കി പ്രസിഡണ്ട് തായിപ് എര്‍ദോഗനും നിര്‍ണ്ണായക പങ്കു വഹിച്ചു.
ആഗോള ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു ഇതേക്കുറിച്ച് എര്‍ദോഗന്‍ പ്രതികരിച്ചത്. റഷ്യന്‍-യുക്രൈന്‍ പ്രശ്നത്തില്‍ ഇതൊരു വഴിത്തിരിവാണെന്നും, യുദ്ധവും ഇത്തരത്തിലുള്ള ചര്‍ച്ചകളിലൂടെ അവസാനിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
നേരത്തേ, കരിങ്കടല്‍ തീരത്തുള്ള തുറമുഖങ്ങള്‍ റഷ്യ ഉപരോധിച്ചതോടെ യുക്രൈനില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ നീക്കം നിലച്ചിരുന്നു. അതോടൊപ്പം പാശ്ചാത്യ ശക്തികള്‍ റഷ്യക്കെതിരെ നടത്തിയ ഉപരോധം കൂടി ആയതോടെ ആഗോള വിപണിയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം അനുഭവപ്പെടുകയും വില വര്‍ദ്ധന ഉണ്ടാവുകയും ചെയ്തിരുന്നു.
യുക്രൈന്റെ കരിങ്കടല്‍ തീരത്തുള്ള, ഒഡേസ, ചെര്‍ണോമോഴ്സ്‌ക്, യുണി എന്നീ മൂന്ന് തുറമുഖങ്ങളിലൂടെ ആയിരുന്നു പ്രധാനമായും ഭക്ഷ്യ കയറ്റുമതി നടന്നിരുന്നത്. ഇത് മൂന്നും റഷ്യന്‍ സൈന്യം ഉപരോധിച്ചിരുന്നു. കരാര്‍ നിലവില്‍ വന്നതോടെ മൂന്ന് തുറമുഖങ്ങളും പഴയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ പറഞ്ഞു. ഈ കരാറിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ഐക്യരാഷ്ട്ര സഭ ഒരു നിരീക്ഷണകേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.