വാഷിങ്ടണ്‍: ആഗോള ഭീകര സംഘടനയായ അല്‍ഖായിദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരി(71)യെ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ടെലിവിഷനിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാബൂളിലെ വസതിയുടെ ബാല്‍ക്കണിയില്‍ നില്‍ക്കവെ രണ്ട് മിസൈലുകള്‍ അയച്ചാണ് ഭീകരവാദി നേതാവിനെ കൊലപ്പെടുത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു. കുടുംബാംഗങ്ങളും ആ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും അവരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു.
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് ബൈഡന്‍ വിശദീകരിച്ചു. സിഐഎയാണ് തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ നടത്തിയതെന്ന് ബൈഡന്‍ സ്ഥിരീകരിച്ചു. സവാഹിരിയെ വധിക്കാനുള്ള നീക്കത്തിന് അന്തിമാനുമതി നല്‍കിയത് താനാണെന്ന് ബൈഡന്‍ വ്യക്തമാക്കി. സവാഹിരി കൊല്ലപ്പെട്ടതോടെ ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിച്ചുെവന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.
'വാരാന്ത്യത്തില്‍, അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ അല്‍ഖായിദ ലക്ഷ്യത്തിനെതിരായി അമേരിക്ക ഒരു തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ നടത്തി. ഓപ്പറേഷന്‍ വിജയകരമായിരുന്നു. ഓപ്പറേഷനില്‍ സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടിട്ടില്ല' -യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
11 വര്‍ഷം മുമ്പ് ഒസാമ ബിന്‍ലാദനെ യുഎസ് കൊലപ്പെടുത്തിയ ശേഷം അയ്മന്‍ അല്‍ സവാഹിരിയായിരുന്നു അല്‍ഖായിദയുടെ നേതാവ്. നേരത്തെ ഇയാള്‍ ലാദന്റെ സ്വകാര്യ വൈദ്യനായിരുന്നു. നേത്രരോഗ വിദഗ്ദ്ധനായിരുന്ന സവാഹിരി പിന്നീട് ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ഈജിപ്തില്‍ ഡോക്ടറായിരുന്ന സവാഹിരിയെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലിലടച്ചു. ജയില്‍ മോചിതനായശേഷം അയാള്‍ രാജ്യംവിട്ട് അഫ്ഗാനിസ്ഥാനിന്‍ എത്തുകയും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു. അങ്ങനെയാണ് ലാദന്റെ വിശ്വസ്തനായി പിന്നീട് മാറുന്നത്.