ദോഹ: അര്‍ജന്റീനയുടെയും മെസിയുടെയും കാലങ്ങളായുള്ള സ്വപ്നം പൂവണിഞ്ഞു. ഒപ്പം മലയാളികടക്കമുള്ള കോടിക്കണക്കിനു ആരാധകരുടേ മോഹവും. കളിയാരാധകരുടെ ഹൃദയമിടിപ്പിന് വേഗം കൂട്ടിയ ആവേശ മത്സരത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് കീഴടക്കിയാണ് മെസിപ്പട മൂന്നുപതിറ്റാണ്ടിനു ശേഷം രാജ്യത്തിനായി വിശ്വ കിരീടം വീണ്ടെടുക്കുന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചതോടെയാണ് മത്സരം ഷൂട്ടൌട്ടിലേക്ക് കടന്നത്.
ഫ്രാന്‍സിനായി കിലിയന്‍ എംബപെ ഹാട്രിക് നേടി. 80, 81, 118 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകള്‍. അര്‍ജന്റീനയ്ക്കായി മെസ്സി ഇരട്ടഗോള്‍ നേടി. 23, 108 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ഒരു ഗോള്‍ എയ്ഞ്ചല്‍ ഡി മരിയയുടെ (36 ) വകയാണ്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കുവേണ്ടി മെസി, ഡിബാല, പര്‍ഡേസ്, മോണ്ടിയല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഫ്രാന്‍സിന് വേണ്ടി എംബാപ്പെ, കോളോ മൌനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കോമാന്‍, ഷുവാമെനി എന്നിവര്‍ കിക്ക് നഷ്ടപ്പെടുത്തി.
മൂന്നാം മിനുറ്റില്‍ അര്‍ജന്റീന ആദ്യ മുന്നേറ്റം നടത്തി. ഫ്രാന്‍സ് ബോക്‌സിന് സമീപം അല്‍വാരസിന് മികച്ച അവസരം ലഭിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. അഞ്ചാം മിനിറ്റില്‍ ഫ്രാന്‍സ് പ്രതിരോധം വരുത്തിയ പിഴവിലൂടെ മുന്നിലെത്താന്‍ അര്‍ജന്റീനിയന്‍ ശ്രമം. മാക് അലിസ്റ്ററിന്റെ ലോംഗ് റേഞ്ചര്‍ ഫ്രഞ്ച് കീപ്പര്‍ ലോറിസിന്റെ കൈയ്യിലേക്ക്. മെസി, ഡി മരിയഫ്രാന്‍സ് ബോക്‌സിലേക്ക് അര്‍ജന്റീനിയന്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. പതിനാലാം മിനിറ്റില്‍ അര്‍ജന്റീന ബോക്‌സിന്റെ ഇടതുവശത്ത് എംബാപ്പെ പന്ത് നേടുന്നു. അതിവേഗ നീക്കത്തിനുള്ള അവസരം തുടക്കത്തില്‍ തന്നെ അര്‍ജന്റീനയുടെ മികച്ച പ്രതിരോധം സുഖകരമായി തടയുന്നു. പ്രത്യാക്രമണത്തില്‍ ബോക്‌സിന് മുകളില്‍ നിന്ന് ഡി മരിയ ഉതിര്‍ത്ത ഷോട്ട് ഫ്രാന്‍സിന്റെ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. ഇരുപതാം മിനിറ്റില്‍ ഫ്രാന്‍സിനെ മുന്നിലെത്തിക്കാനുള്ള സുവര്‍ണ്ണാവസരം ജിറൂദ് പാഴാക്കി.൧ 4-ാം മിനുറ്റില്‍ ഫ്രാന്‍സ് അര്‍ജന്റീനന്‍ ഗോള്‍മുഖത്തേക്ക് ഷോട്ടുയര്‍ത്തി. 19ാം മിനുറ്റില്‍ ഹെര്‍ണാണ്ടസിനെ ഡീപോള്‍ ഫൗള്‍ ചെയ്തതതിന് ബോക്‌സിന് തൊട്ട് പുറത്തുവച്ച് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ജിറൂഡിന്റെ പറന്നുള്ള കിക്ക് ബാറിന് മുകളിലൂടെ പാറി. 21ാം മിനുറ്റില്‍ ഡിമരിയയെ ഡെംബലെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. അനായാസം പന്ത് വലയിലാക്കി മെസി അര്‍ജന്റീനയെ 23ാം മിനുറ്റില്‍ മുന്നിലെത്തിച്ചു.
മെസ്സി തുടങ്ങിവെച്ച മുന്നേറ്റമാണ് 36- മിനിറ്റില്‍ രണ്ടാമത്തെ ഗോളില്‍ കലാശിച്ചത്. മെസ്സി മറിച്ചുനല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് പന്ത് മാക് അലിസ്റ്റര്‍ക്ക് നല്‍കി. മാക് അലിസ്റ്റര്‍ പന്തുമായി അതിവേഗം മുന്നേറി. ശിഥിലമായിക്കിടന്ന ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മാക് അലിസ്റ്റര്‍ മുന്നേറുകയും പന്ത് ഡി മരിയയ്ക്ക് നല്‍കുകയും ചെയ്തു. ഗോള്‍കീപ്പര്‍ ലോറിസ് മാത്രമാണ് അപ്പോള്‍ പോസ്റ്റിലുണ്ടായിരുന്നത്.
കളി തീരാന്‍ 10 മിനിറ്റ് ശേഷിക്കെ ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീനയുടെ ജയം വിജയമുറപ്പിച്ചിരിക്കെ ഫ്രാന്‍സ് ഒരു ഗോള്‍ മടക്കി. ഫ്രാന്‍സിന് അനുകൂലമായ പെനല്‍റ്റി കിലിയന്‍ എംബപെ അനായാസം ലക്ഷ്യം കണ്ടു. ആദ്യ ഗോളിന്റെ ആരവമടങ്ങും മുന്‍പേ ഫ്രാന്‍സ് രണ്ടാം ഗോളും നേടി. മധ്യവരയ്ക്കു സമീപത്തുനിന്നും പന്തു വീണ്ടെടുത്ത് കിങ്‌സ്ലി കോമന്‍ പന്ത് ഇടതുവിങ്ങിലേക്ക് മാറ്റി കിലിയന്‍ എംബപെയിലേക്ക്. എംബപെ നീട്ടിനല്‍കിയ പന്തുമായി മാര്‍ക്കസ് തുറാം മുന്നോട്ട്. മാര്‍ക്കസ് മറിച്ചു നല്‍കിയ പന്ത് എംബപെ വലയിലേക്ക്. രണ്ടു മിനിറ്റിനിടെ ഇരട്ടഗോള്‍. അതോടെ അര്‍ജന്റീന സമ്മര്‍ദ്ദത്തിലായി. എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തില്‍ വീണ്ടും ഗോളുവീണത് 108-ാം മിനിറ്റില്‍. ലൗട്ടാരോ മാര്‍ട്ടിനസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോള്‍കീപ്പര്‍ ലോറിസ് തടഞ്ഞു. പക്ഷേ പന്ത് കയ്യിലൊതുക്കാനാകാതെ പോയതോടെ റീബൗണ്ട് ലയണല്‍ മെസ്സിയിലേക്ക്. മെസ്സിയുടെ ഷോട്ട് ഉപമികാനോ തടഞ്ഞെങ്കിലും ഗോള്‍വരയ്ക്കുള്ളില്‍നിന്നായതിനാല്‍ അര്‍ജന്റീനയ്ക്ക് മൂന്നാം ഗോള്‍... സ്‌കോര്‍ 3-2.
കളിതീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ കിലിയന്‍ എംബപെ വീണ്ടും പെനാല്‍റ്റിയിലൂടെ ഗോളടിച്ചു. സ്വന്തം ബോക്‌സിനുള്ളില്‍ അര്‍ജന്റീന താരം മോണ്ടിയലിന്റെ കൈയില്‍ പന്ത് അബദ്ധത്തില്‍ കൊണ്ടതിനു ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് എംബപെ ഹാട്രിക്കും തികച്ചു. ഇതോടെ ലോകകപ്പ്ഫൈനലില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ കളിക്കാരനായി എംബാപ്പെ മാറി. 1966 ല്‍ ജര്‍മ്മനിക്കെതിരെ ഇംഗ്ലണ്ടിന്റെ ജഫ് ഹസ്റ്റ് മാത്രമാണ് ഹാട്രിക് നേടിയിരുന്നത്. ആകെ എട്ടു ഗോള്‍ നേടിയ എംബാപ്പെക്കാണ് സുവര്‍ണ പാദുകം. ഏഴു ഗോളുകളും മൂന്നു അസിസ്റ്റുകളും നേടിയ മെസി മികച്ച താരത്തിനുള്ള സ്വര്‍ണ പന്തിനും അര്‍ഹനായി.