ഫുട്‌ബോള്‍ ഭ്രാന്ത് അതിരുവിടുമ്പോള്‍ രാജ്യങ്ങളില്‍ കലാപങ്ങള്‍ വരെ നടക്കുമെന്ന അവസ്ഥയായിട്ടുണ്ട്. ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ ഹാലിളകി ഫ്രഞ്ച് ആരാധകര്‍ രാത്രി തെരുവില്‍ കലാപം അഴിച്ചുവിട്ടു. കണ്ണില്‍ക്കണ്ടതെല്ലാം അവര്‍ അഗ്നിക്കിരയാക്കി. കലാപകാരികളെ അടിച്ചൊതുക്കാന്‍ സായുധ പോലീസിനെ ഇറക്കേണ്ടിവന്നു. പാരീസ്, ലിയോണ്‍, നൈസ് തുടങ്ങിയ വന്‍ നഗരങ്ങളിലെല്ലാം തന്നെ ആരാധകര്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയായിരുന്നു. ചാമ്പ്‌സ്-എലിസീസില്‍ തീകത്തിക്കുകയും പടക്കങ്ങള്‍ കത്തിച്ച് വലിച്ചെറിയുകയും ചെയ്ത കൂട്ടത്തെ നേരിടാനാണു സായുധ പോലീസിറങ്ങിയത്.
ഫ്രാന്‍സിലെ വിവിധ നഗരങ്ങളിലായി 14,000 പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലനത്തിനായി ഇറക്കിയിരിക്കുന്നത്. വിജയമായാലും പരാജയമായാലും ജനം തെരുവിലിറങ്ങും എന്ന് ഉറപ്പുള്ളതിനാല്‍ ഫ്രഞ്ച് പോലീസ്നേരത്തേ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
ഇതിനു മുന്‍പ് രണ്ടു തവണ ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോഴും ആഘോഷത്തിമിര്‍പ്പിന് വേദിയായത് ചാമ്പ്‌സ് എലിസീസ് ആയിരുന്നു. നാലു വര്‍ഷം മുന്‍പ് ഫ്രാന്‍സ് കപ്പ് നേടിയപ്പോള്‍ 6 ലക്ഷത്തോളം പേരാണ് ഇവിടെ ആഘോഷങ്ങള്‍ക്കായി ഒത്തു കൂടിയത്. ഞായറാഴ്ച്ച ഇവിടേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും അടച്ചിരുന്നു. 2,750 പോലീസ് ഉദ്യോഗസ്ഥരായിരുന്നു ഇവിടെ കാവല്‍ നിന്നിരുന്നത്.
പരാജയത്തില്‍ കലിപൂണ്ടെത്തുന്ന ആരാധകരെ നേരിടാന്‍ പോലീസ് സര്‍വ്വ സന്നാഹങ്ങളും ഒരുക്കിയിരുന്നു. നേരത്തേ സെമിഫൈനലില്‍ മൊറോക്കോയ്‌ക്കെതിരെ നേടിയ വിജയം ആഘോഷിക്കാന്‍ എത്തിയ നാല്പതോളം തീവ്ര വലതുപക്ഷ ആരാധകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ എത്തിയവരായിരുന്നു അവരെന്നാണ് പോലീസ് പറയുന്നത്.
മൊറോക്കോക്കെതിരെയുള്ള വിജയത്തെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷം അരങ്ങേറിയിരുന്നു. അതുപോലെ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയത്തെ തുടര്‍ന്നും നിരവധി സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. ഇത്തവണ, ആദ്യം നിരാശരായ ഫ്രഞ്ച് ആരാധകര്‍, പിന്നീട് തങ്ങളുടെ ടീം രണ്ട് ഗോള്‍ നേടി സമനില പിടിച്ചതോടെ ഉന്മേഷത്തിലായി. അതിനാല്‍ വിജയപ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ ഷൂട്ട് ഔട്ടില്‍ തിരിച്ചടി നേരിട്ടതോടെ ഫ്രഞ്ച്കാര്‍ നിയന്ത്രണം വിടുകയായിരുന്നു.