വത്തിക്കാന്‍സിറ്റി : അന്തരിച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് ലോകം പ്രാര്‍ത്ഥനയോടെ വിട ചൊല്ലി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തിലാണ് ശുശ്രൂഷാ ചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് ചടങ്ങുകള്‍ തുടങ്ങിയത്. വിശ്വാസി സമൂഹത്തിന്റെയും ലോകനേതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍.
ഇറ്റലിയും ജര്‍മ്മനിയും ഉള്‍പ്പെടെ 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ ചടങ്ങിനെത്തി. 120 കര്‍ദിനാള്‍മാരും 400 ബിഷപ്പുമാരും ചടങ്ങില്‍ പങ്കെടുക്കുന്നു. കേരളത്തില്‍ നിന്ന് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയും കര്‍ദിനാള്‍ ക്ലിമീസ് കാതോലിക്ക ബാവയും ചടങ്ങില്‍ പങ്കെടുത്തു. പ്രാദേശിക സമയം പുലര്‍ച്ചെ നാലുമണി മുതല്‍ ആള്‍ക്കാര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. ആദര സൂചകമായി ഇറ്റലി പതാക താഴ്ത്തിക്കെട്ടി. ആയിരത്തിലധികം ഇറ്റാലിയന്‍ സുരക്ഷാ സേനയെയാണ് സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ലക്ഷത്തിലധികം പേരാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.
യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമന്‍ ധാര്‍മികതയുടെ കാവലാള്‍ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച, അടിയുറച്ച നിലപാടുകളുള്ള , ദൈവശാസ്ത്ര പണ്ഡിതനായിരുന്നു അദ്ദേഹം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റു . തുടര്‍ന്ന് അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തു.
ആറു നൂറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ഒരു മാര്‍പാപ്പയുടെ സ്ഥാനത്യാഗം ചെയ്തത്. രാഷ്ട്രീയത്തില്‍ കൈകടത്താതെ ആത്‌മീയതയില്‍ അടിയുറച്ചു നിന്ന് എന്നതിലാണ് അദ്ദേഹത്തിന്റെ മഹത്വം.